< Back
World
ഗസ്സയിലെ സുരക്ഷിത മേഖലകളിലും ഇസ്രായേലിന്റെ ബോംബാക്രമണം: 24 മണിക്കൂറിനിടെ 50 മരണം
World

ഗസ്സയിലെ സുരക്ഷിത മേഖലകളിലും ഇസ്രായേലിന്റെ ബോംബാക്രമണം: 24 മണിക്കൂറിനിടെ 50 മരണം

Web Desk
|
23 Dec 2024 7:55 AM IST

സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണ സംഭവങ്ങളായി മാറിയെന്ന് യുഎൻ ഏജൻസി

ഗസ്സസിറ്റി: തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. അൽ-മവാസിയിലെ 'സുരക്ഷിത മേഖല'യില്‍ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 50 ആയി. ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) തലവൻ ഫിലിപ്പ് ലസാരിനി രംഗത്ത് എത്തി. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണ സംഭവങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ 24 മണിക്കൂറിനിടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. സാധാരണക്കാരാണ് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത്''- ഫിലിപ്പ് ലസാരിനി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ''സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇവിടെ സാധാരണമായി മാറിക്കഴിഞ്ഞു. ഇത് ലോകം കണ്ടില്ലെന്ന് നടിക്കരുത്. എല്ലാ യുദ്ധങ്ങൾക്കും നിയമങ്ങളുണ്ട്. ഇവിടെ ആ നിയമങ്ങളെല്ലാം ലംഘിച്ചു''- അദ്ദേഹം പറഞ്ഞു.

വടക്കൻ ഗസ്സയില്‍ ഉപരോധം ആരംഭിച്ചതിനുശേഷം ആതുരാലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ഓപറേഷന്‍. ഇവിടങ്ങളില്‍ ഹമാസ് രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് ഇസ്രായേലിന്റെ ആക്രമണങ്ങളെല്ലാം. എന്നാല്‍ ഇസ്രായേല്‍ ആരോപിക്കുംപോലെ ആശുപത്രിക്കുള്ളിലോ സമീപത്തോ ഒരുതരത്തിലുള്ള പോരാട്ട പ്രവർത്തനങ്ങളും നടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇസ്രായേല്‍ ആക്രമണങ്ങൾ നടക്കുന്നതായി യുഎൻ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

അതേസമയം രണ്ടര മാസത്തിനിടെ 12 ട്രക്കുകൾ മാത്രമാണ് വടക്കൻ ഗസ്സയില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്തതെന്നും ഇതില്‍ തന്നെ സഹായം സ്വീകരിച്ചുവരുന്നവരെ ഇസ്രായേല്‍ സേന ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എഎഫ്‌പി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് സഹായ സംഘമായ ഓക്സ്ഫാം പറയുന്നു. ട്രക്കുകളെത്തുമ്പോള്‍ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വമായ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഓക്സ്ഫാം പറയുന്നു.

ഇതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഖലന്ദിയ ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ഫലസ്തീനിക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാളെ അറസ്റ്റ് ചെയ്തു.

Similar Posts