
ഗസ്സ ഭരണ സമിതി വിഷയത്തിൽ അമേരിക്കയോട് ഇടഞ്ഞ് ഇസ്രായേൽ
|അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ ഭരണസമിതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗസ്സ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ ഭരണസമിതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് ശേഷമുള്ള ഗസ്സയിൽ ട്രംപ് ചെയർമാനായ അന്താരാഷ്ട്ര ഭരണസമിതി അംഗങ്ങളെ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഗസ്സയിൽ തുർക്കി, ഖത്തർ സൈനികർക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
തുർക്കി, ഖത്തർ പ്രതിനിധികൾ ഉൾപ്പെടെ ഗസ്സ സമാധാന ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം. തുർക്കി, ഖത്തർ സൈനികർ ഗസ്സയിൽ ഉണ്ടാകില്ല. ഗസ്സയിലെ ഭരണത്തിനുള്ള സമിതിയുടെ ഘടനയെക്കുറിച്ച് അമേരിക്കയുമായി ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഗസ്സയിൽ ഒരു വിദേശ സൈന്യത്തെയും പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ പരാമർശത്തെ തുടർന്ന് അദ്ദേഹത്തെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. ട്രംപ് നെതന്യാഹുവിന്റെ മാറ്റിനിർത്തിയെന്നും ലാപിഡ് ആരോപിച്ചു. 'ഗസ്സയിലെ ഭരണസമിതിയുടെ ഘടന പ്രസിഡന്റ് ട്രംപ് നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ പ്രഖ്യാപിച്ചു.' ലാപിഡ് പറഞ്ഞു. ചൂടേറിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നെസറ്റിൽ നടന്നത്.
'അറബ് മേഖലയിലെ അക്രമവും കുറ്റകൃത്യങ്ങളും ഇല്ലാതാക്കുന്നതിൽ സർക്കാരിന്റെ തുടർച്ചയായ പരാജയം' എന്ന തലക്കെട്ടിലായിരുന്നു ഇസ്രായേൽ നെസറ്റിൽ ചർച്ച. നെസെറ്റ് നിയമങ്ങൾ പ്രകാരം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിപക്ഷത്തിന് അത്തരമൊരു ചർച്ച നടത്താവുന്നതാണ്. അറബ് സമൂഹത്തിൽ അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നിരക്ക് വർധിച്ചുവരുന്നതിനാലാണ് ഞങ്ങൾ ഈ ചർച്ച ആവശ്യപ്പെട്ടതെന്ന് ചെയർപേഴ്‌സൺ എം.കെ. മൻസൂർ അബ്ബാസ് പറഞ്ഞു.