< Back
World
ഇറാന്റെ തിരിച്ചടി; ഇസ്രായേലില്‍ 24  മണിക്കൂറിനിടെ 70 പേർ ആശുപത്രിയില്‍, കണക്കുകള്‍ ഇങ്ങനെ...
World

ഇറാന്റെ തിരിച്ചടി; ഇസ്രായേലില്‍ 24 മണിക്കൂറിനിടെ 70 പേർ ആശുപത്രിയില്‍, കണക്കുകള്‍ ഇങ്ങനെ...

റിഷാദ് അലി
|
17 March 2026 1:12 PM IST

ഇറാനും ഹിസ്ബുല്ലയും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യുന്നത്

തെല്‍ അവീവ്: ഇറാന്റെയും ഹിസ്ബുല്ലയുടെയും തിരിച്ചടിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം. ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങളെതുടര്‍ന്ന് 9 പേരും ചികിത്സ തേടി.

അതേസമയം ഫെബ്രുവരി 28ന് ഇറാനുമായുള്ള യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 3,530 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അവരിൽ 86 പേർ നിലവിൽ ചികിത്സയിലാണെന്നും മന്ത്രാലയം അറിയിച്ചു. ആശുപത്രിയിലുള്ളവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്; 16 പേരുടെ നില തൃപ്തികരവും 60 പേരുടെ ആരോഗ്യനില മെച്ചപ്പെട്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സിവിലിയന്മാരും സൈനികരും ഉൾപ്പെടെയുള്ള കണക്കാണ് ഇസ്രായേല്‍ പുറത്തുവിട്ടത്. സിവിൽ മേഖലകളിൽ ക്ലസ്റ്റർ ബോംബുകൾ വഹിച്ചുകൊണ്ടുള്ള മിസൈൽ പതിച്ചതായും ബോംബ് ഷെൽട്ടറുകളിലേക്കും ഇവയിലെ ചെറുകിട ബോംബുകൾ ചിതറിത്തെറിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍, ഹിസ്ബുല്ല എന്നിവർ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ തുടരുന്നത്. വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ വീഡിയോ സന്ദേശവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ രംഗത്ത് എത്തി. ഇറാനിയന്‍ ജനയതയെ അഭിസംബോധന ചെയ്താണ് വീഡിയോ. ഇരുട്ടിനെതിരെ ഇറാനികൾക്ക് വിജയമുണ്ടാകുമെന്ന് നെതന്യാഹു വീഡിയോയിൽ പറയുന്നു

Related Tags :
Similar Posts