< Back
World
വെടിനിർത്തൽ നീക്കങ്ങൾക്ക് തിരിച്ചടി; ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ, വ്യാപക ആക്രമണം
World

വെടിനിർത്തൽ നീക്കങ്ങൾക്ക് തിരിച്ചടി; ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ, വ്യാപക ആക്രമണം

Web Desk
|
13 April 2025 6:44 AM IST

ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന് വ്യക്തമാക്കുന്ന യു.എസ് ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടു

ഗസ്സ സിറ്റി: ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. മേഖലയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന് ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ് രൂപം നൽകി വരുന്നത്. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന് വ്യക്തമാക്കുന്ന യു.എസ് ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടു. 

ഹമാസ് തങ്ങളെ വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നിലപാട് എല്ലാ പ്രതീക്ഷയും തകർത്തതായി ഇഡാൻ അലക്സാണ്ടർ കുറ്റപ്പെടുത്തി. ബന്ദിമോചനത്തിന് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദിമോചനത്തിന് താൻ ഒന്നും ചെയ്യുന്നല്ലെന്ന ആരോപണം നെതന്യാഹു തള്ളി. ഗസ്സയിൽ ഭക്ഷ്യ, മരുന്ന് ശേഖരം തീരുന്ന സാഹചര്യത്തിൽ ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.

അതേസമയം, മസ്കത്ത് ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ കരാർ ചർച്ച വിജയമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. രണ്ടാംവട്ട ചർച്ച ഈ മാസം 19ന് നടക്കുമെന്ന് യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു. ആണവ വിഷയത്തിലുള്ള യു.എസ് ഉത്കണ്ഠ ഇറാനെ ബോധ്യപ്പെടുത്തി രമ്യമായ പരിഹാര നടപടി ആവശ്യപ്പെട്ടതായി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു.

സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ആണവ പദ്ധതിയെന്നും അതിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഒമാൻ മുഖേന ചർച്ചയിൽ ആവശ്യപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇസ്രായേൽ സമ്മർദത്തെ തുടർന്ന് മേഖലയിൽ അമേരിക്ക യുദ്ധസന്നാഹങ്ങൾ വർധിപ്പിച്ചതോടെ രൂപപ്പെട്ട പശ്ചമേഷ്യൻ സംഘർത്തിന് മസ്കത്ത് ചർച്ചയോടെ അയവ് വന്നു. ഇതിനെ ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തു.

Related Tags :
Similar Posts