< Back
World
ലെബനാനിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ഇസ്രായേൽ
World

ലെബനാനിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ഇസ്രായേൽ

ആത്തിക്ക് ഹനീഫ്
|
10 March 2026 11:28 AM IST

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഈ മാരക രാസവസ്തു ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

ബെയ്റൂത്ത്: ദക്ഷിണ ലെബനാനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം നിയമവിരുദ്ധമായി വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (HRW). ഇത് സാധാരണക്കാരുടെ ജീവിതം അപകടത്തിലാക്കുന്നതും യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ അതിർത്തിയിൽ സംഘർഷം ആരംഭിച്ചത് മുതൽ അഞ്ച് മുനിസിപ്പാലിറ്റികളിലായി ഇസ്രായേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന്റെ തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഈ മാരക രാസവസ്തു ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വായുസമ്പർക്കമുണ്ടാകുമ്പോൾ കഠിനമായി ജ്വലിക്കുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ഇത് മനുഷ്യശരീരത്തിൽ ഏൽക്കുന്നത് മാരകമായ പൊള്ളലിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അവയവങ്ങളുടെ തകരാറിനും കാരണമാകും. കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും ഇത് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്.

ദക്ഷിണ ലെബനനിലെ സൈനിക ആവശ്യങ്ങൾക്കല്ലാതെ, ജനവാസ കേന്ദ്രങ്ങളിൽ പുകമറ സൃഷ്ടിക്കാനെന്ന വ്യാജേനയാണ് ഇസ്രായേൽ ഇത് ഉപയോഗിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് തങ്ങളുടെ സൈനിക നീക്കമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ ഇതിനെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Similar Posts