
ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ ഇസ്രായേൽ മുന്നറിയിപ്പ്
|അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തി 500 ലേറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തി ദിവസങ്ങൾക്കകമാണ് മറ്റൊരു ആശുപത്രിക്കെതിരെ ഭീഷണി
അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തി 500 ലേറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തി ദിവസങ്ങൾക്കകം മറ്റൊരു ആശുപത്രിക്കെതിരെ ഭീഷണി. ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനാണ് ഇന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത്. 400 ഗുരുതര രോഗികളും 12,000 സാധാരണക്കാരും ആശുപത്രിയിലുണ്ട്. ഇവരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കെട്ടിടം തകർക്കുമെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയതായി ആശുപത്രി ഡയറക്ടർ വെളിപ്പെടുത്തിയത്. രോഗികളും അഭയം തേടിയെത്തിയവരുമായ പന്ത്രണ്ടായിരം പേർ ആശുപത്രിയിൽ ഉണ്ടെന്നാണ് ഡയറക്ടർ പറയുന്നത്. അഭയം തേടിയവർ തങ്ങുന്ന അഞ്ച് സ്‌കൂളുകളും ഒഴിപ്പിക്കാൻ സൈന്യം നിർദേശിച്ചതായി വിവരമുണ്ട്.
രണ്ട് ഷെല്ലിട്ട് മുന്നറിയിപ്പ് നൽകിയ ശേഷമാണ് അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആയിരങ്ങളെ ചികിത്സക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിരയാണ്. നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്. ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്ലി അറബ് ആശുപത്രി.
ഗസ്സ ആക്രമണത്തിന്റെ തുടക്കം മുതൽ ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടിരുന്നു. എല്ലാ യുദ്ധചട്ടങ്ങളും ലംഘിച്ച് ആശുപത്രിക്ക് മേൽ ആക്രമണം ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഗസ്സയിൽ ദുരിതപർവം താണ്ടുന്ന മനുഷ്യർ. പക്ഷേ, സയണിസ്റ്റ് ക്രൂരത അതും തെറ്റിച്ചു.
Israel warns to evacuate everyone from al-Quds hospital in Gaza