
യമൻ തലസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
|ഇസ്രായേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ്
സന്‍ആ: യമൻ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രായേൽ ബോംബ് ആക്രമണം. രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യമൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്.
ബോംബാക്രമണം പ്രസിഡന്റ് കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലെന്നും ഇസ്രായേൽ പ്രതികരിച്ചു. അതേസമയം ഫലസ്തീനെ പിന്തുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹൂതികൾ വ്യക്തമാക്കി.
തലസ്ഥാനമായ സന്‍ആയിലെ പവർ പ്ലാന്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തടക്കം വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഹൂതികൾ കഴിഞ്ഞ 2 വർഷത്തോളമായി ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകളെയും ഹൂതികൾ മുൻപ് ലക്ഷ്യം വച്ചിരുന്നു.ഗാസ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്രായേലിനെതിരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.