
'ഭക്ഷണത്തിന് വരിനിന്നവരെ കൊല്ലാന്‍ ഉത്തരവിട്ടു'; ആരോപണം തള്ളി ഇസ്രായേല്‍
|ഇസ്രായേല്‍ മാധ്യമ വെളിപ്പെടുത്തല്‍ തെന്യന്യാഹുവിനും സൈന്യത്തിനും വന്‍തിരിച്ചടിയായി
ദുബൈ: ഗസ്സയില്‍ ഭക്ഷണത്തിന് വരിനിന്ന സാധാരണക്കാരെ വകവരുത്താന്‍ സൈന്യം നിര്‍ദേശിച്ചുവെന്ന ഇസ്രായേല്‍ മാധ്യമ വെളിപ്പെടുത്തല്‍ തെന്യന്യാഹുവിനും സൈന്യത്തിനും വന്‍തിരിച്ചടിയായി. നിരപരാധികളെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.
ഭക്ഷ്യസഹായ കേന്ദ്രത്തിലൂടെ മയക്കുമരുന്ന് ഗുളികകള്‍ കൈമാറാന്‍ നീക്കമെന്ന് ഗസ്സയിലെ മീഡിയാ ഓഫിസ് ആരോപിച്ചു. ഹമാസുമായി അനൗപചാരിക വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച തുടരാന്‍ ഇസ്രായേല്‍ മിനി സുരക്ഷാ മന്ത്രിസഭ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഗസ്സയില്‍ 68 പേര്‍ കൂടി കൊല്ലപ്പെട്ടു. പട്ടിണി മൂലം ഭക്ഷണം തേടി സഹായ കേന്ദ്രത്തലെത്തിയ 549 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ, ഇസ്രായേല്‍ സേന കൊലപ്പെടുത്തിയത്.
ഫലസ്തീന്‍ പട്ടിണിപ്പാവങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ സേന പദ്ധതിയിട്ടതായി നിരവധി സൈനികരുടെ മൊഴികള്‍ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം 'ഹാരെറ്റ്‌സ്'' പത്രംറിപ്പോട്ട് ചെയ്തിരുന്നു. ഭക്ഷ്യസഹായ കേന്ദ്രങ്ങള്‍ യഥാര്‍ഥ കൊലനിലങ്ങളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ റിപ്പോര്‍ട്ട് ഇസ്രായേലിനെയും സൈന്യത്തെയും താാറടിക്കാനുള്ള നീക്കമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രധാനന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പറഞു. ധാര്‍മികമായി ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് ഇസ്രായേല്‍ സേനയെന്ന് ഇരുവരും അവകാശപ്പെട്ടു. നോര്‍വീജിയ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു.
അതിനിടെ, ഭക്ഷ്യസഹായ കേന്ദ്രം മുഖേന മയക്കുമരുന്ന് വിതരണം നടക്കുന്നതായ ഗുരുതര ആരോപണവും ഉയര്‍ന്നു. നാല് ചാക്ക് മയക്കുമരുന്ന് ഗുളികകള്‍ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വക സഹായ കേന്ദ്രത്തില്‍ എത്തിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് ഗസ്സ മീഡിയാ വിഭാഗം ഓഫീസ് ആവശ്‌പ്പെട്ടത്.
ആസൂത്രിത ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും മീഡിയാ ഓഫീസ് കുറ്റപ്പെടുത്തി. ഇന്നലെ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 68ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്തുപേര്‍, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.