
ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണം: സിപിഎം
|ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കം 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നടപടിയിൽ സിപിഎം പോളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു.
തിരുവനന്തപുരം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേൽ നടപടി അവസാനിപ്പിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കം 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നടപടിയിൽ പോളിറ്റ്ബ്യൂറോ പ്രതിഷേധം രേഖപ്പെടുത്തി.
മാർച്ച് രണ്ട് മുതൽ ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമം. ഇസ്രയേൽ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ഗസ്സയെ തകർത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. ഇസ്രയേൽ ഉടനടി സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് രണ്ടാംഘട്ട വെടിനിർത്തൽ തുടരണം. സമാധാനമാഗ്രഹിക്കുന്ന ലോകത്തെ മുഴുവൻ പേരും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇസ്രായേൽ അതിക്രമത്തിനെതിരെ മോദി സർക്കാർ ശക്തമായി രംഗത്തുവരണം. ഗസ്സയിലെ മുഴുവൻ മനുഷ്യരും കൂട്ടക്കുരുതിക്കും പട്ടിണിക്കും വിധേയരാവുമ്പോൾ ഇനിയും മോദി സർക്കാരിന് നിശബ്ദമായിരിക്കാൻ സാധിക്കുകയില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്വേഷം അവസാനിപ്പിച്ച് സമാധാനം പുലരുന്നതിനായി തുടങ്ങിവച്ച രണ്ടാമത് വെടിനിർത്തൽ കരാറിൽ നിന്നും ഇസ്രായേൽ പിന്നോട്ടുപോകുന്ന കാഴ്ചയാണ് ഈ കുറ്റകരമായ പ്രവൃത്തിയിലൂടെ ഇസ്രയേൽ നടത്തിയത്.
മാർച്ച് രണ്ട് മുതൽ ഗാസയിലേക്കുള്ള അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമം. ഇസ്രയേൽ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ഗാസയെ തകർത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. ഇസ്രയേൽ ഉടനടി സെെനിക നീക്കങ്ങൾ അവസാനിപ്പിച്ച് രണ്ടാം ഘട്ട വെടിനിർത്തൽ തുടരണം. സമാധാനമാഗ്രഹിക്കുന്ന ലോകത്തെ മുഴുവൻ പേരും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇസ്രായേൽ അതിക്രമത്തിനെതിരെ മോദി സർക്കാർ ശക്തമായി രംഗത്തുവരണം. ഗാസയിലെ മുഴുവൻ മനുഷ്യരും കൂട്ടക്കുരുതിക്കും പട്ടിണിക്കും വിധേയരാകവെ ഇനിയും മോദി സർക്കാരിന് നിശബ്ദമായിരിക്കാൻ സാധിക്കുകയില്ല.
എല്ലാ പാർടി ഘടകങ്ങളും ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എത്രയും പെട്ടെന്ന് വെടിനിർത്തലിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരണം.