< Back
World
വരാനിരിക്കുന്നത് മെഗാ ഭൂകമ്പം, കൂറ്റൻ സുനാമിത്തിരകൾ, മൂന്ന് ലക്ഷം പേരുടെ മരണം; മുന്നറിയിപ്പുമായി ജപ്പാൻ
World

വരാനിരിക്കുന്നത് 'മെഗാ ഭൂകമ്പം', കൂറ്റൻ സുനാമിത്തിരകൾ, മൂന്ന് ലക്ഷം പേരുടെ മരണം; മുന്നറിയിപ്പുമായി ജപ്പാൻ

Web Desk
|
9 April 2025 3:02 PM IST

നാൻകായ് ട്രഫില്‍ റിക്ടര്‍ സ്കെയിലില്‍ 9 തീവ്രതയുള്ള ഭൂചലനം ഉണ്ടാകാനുള്ള സാധ്യത 80 ശതമാനമാണെന്ന് വിദഗ്ധർ പറയുന്നു

ടോക്കിയോ: തുടര്‍ച്ചായി പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്ന നാടാണ് ജപ്പാന്‍. എന്നാല്‍ അടുത്ത 30 വർഷത്തിനുള്ളിൽ കനത്ത നാശനാഷ്ടം വിതക്കുന്ന 'മെഗാഭൂകമ്പ'മുണ്ടാകുമെന്നാണ് ജാപ്പനീസ് സര്‍ക്കാറിന്‍റെ പുതിയ മുന്നറിയിപ്പ് ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ജപ്പാന്റെ പസഫിക് തീരത്തിനടുത്തുള്ള നന്‍കായി ട്രഫില്‍ 'മെഗാ ഭൂകമ്പം' ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട് .

ഏകദേശം മൂന്ന് ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്ന ദുരന്തമാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത 30 വർഷത്തിനുള്ളിൽ നാൻകായ് ട്രഫില്‍ റിക്ടര്‍ സ്കെയിലില്‍ 9 തീവ്രതയുള്ള ഭൂചലനം ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം ആണെന്നും വിദഗ്ധർ പറയുന്നു.

ഇതുമൂലം 1.44 ട്രില്യൺ പൗണ്ട് മൂല്യമുള്ള നാശനഷ്ടങ്ങളുണ്ടായേക്കാം. കൂടാതെ 12.3 ദശലക്ഷം ആളുകൾ ദുരന്തത്തിൽ കുടിയിറക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങൾ തകർന്ന് വീണുമാത്രം ഏകദേശം 73,000 പേർ കൊല്ലപ്പെട്ടേക്കാമെന്നും എന്നാല്‍ ഏറ്റവും വലിയ ആള്‍നാശമുണ്ടാകുന്നത് ദ്വീപിലുടനീളം ആഞ്ഞടിക്കുന്ന വലിയ സുനാമി തിരമാലകളായിരിക്കുമെന്നും ജാപ്പനീസ് കാബിനറ്റ് ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

അടുത്തിടെ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയത്. മ്യാന്‍മാറിലുണ്ടായ ഭൂകമ്പത്തില്‍ 2900-ലധികം പേരാണ് മരിച്ചത്. 2011-ൽ ജപ്പാനിൽ 9.0 തീവ്രത രേഖപ്പെടുത്തിയ തോഹോകു ഭൂകമ്പവും സുനാമിയുമുണ്ടായിരുന്നു.2024ല്‍ തെക്കന്‍ ജപ്പാനിലുണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂചലനത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Similar Posts