
സുഡാനിലെ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചു; ഗ്രാമത്തിൽ ബാക്കിയായത് ഒരാൾ മാത്രം
|സുഡാൻ ലിബറേഷൻ മുവ്‌മെന്റ് (എസ്എൽഎം) നിയന്ത്രണത്തിലുള്ള മേഖലയിൽ മാറ പർവതമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്
ഖാർതൂം: സുഡാന്റെ പടിഞ്ഞാറൻ മേഖലയിൽ ദാർഫറിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഡാൻ ലിബറേഷൻ മുവ്‌മെന്റ് (എസ്എൽഎം) നിയന്ത്രണത്തിലുള്ള മേഖലയിൽ മാറ പർവതമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്.
ഞായറാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് എസ്എൽഎം പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തിൽ ഗ്രാമം പൂർണമായും മണ്ണിനടിയിലായെന്നും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
കുട്ടികൾ അടക്കം നിരവധിപേരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് എസ്എൽഎം ആവശ്യപ്പെട്ടു.
റോഡ് തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനും അവശ്യസാധനങ്ങൾ എത്തിക്കാനും ബുദ്ധിമുട്ടുണ്ട്. താഴ്‌വരയിലൂടെ അപകടസ്ഥലത്തെത്താൻ ദിവസങ്ങൾ വേണ്ടിവരും.
സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ ഡാർഫർ സംസ്ഥാനത്തെ ജനങ്ങൾ മാറാ പർവതനിരകളിലാണ് അഭയം തേടിയിരുന്നത്. ഇവരാണ് മണ്ണിടിച്ചിലിൽ മരണപ്പെട്ടത്.