
'ഗ്രെറ്റ തുൻബർഗുൾപ്പെട്ട മെഡ്‌ലീൻ സംഘത്തെ ഇസ്രായേലിലേക്ക് കൊണ്ടുപോകും'-ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം
|പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗുൾപ്പടെ 12 പേരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്
ഗസ്സ സിറ്റി: മൂന്ന് മാസമായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീൻ കപ്പൽ പിടിച്ചെയുത്തതിന് പിന്നാലെ ആക്ടിവിസ്റ്റുകളെ ഇസ്രായേലിലേക്ക് കൊണ്ടുപോകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗുൾപ്പടെ 12 പേരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
'സെലബ്രിറ്റികളുടെ സെൽഫി കപ്പൽ സുരക്ഷിതമായി ഇസ്രായേൽ തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിൽ പങ്ക് വെച്ച ഒരു പോസ്റ്റിൽ കുറിച്ചു.
മാഡ്ലീൻ സംഘത്തെ തടഞ്ഞുനിർത്തുന്നതും അതിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളോടും പത്രപ്രവർത്തകരോടും മൊബൈൽ ഫോണുകൾ കടലിലേക്കെറിയാൻ പറയുന്ന ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളുമായി ബന്ധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പെയിന്റ് പോലുള്ള ഒരു വസ്തു അവർക്ക് നേരെ തളിച്ചതായും അൽജസീറ റിപോർട്ട് ചെയ്യുന്നു.
മെഡ്‌ലീൻ കപ്പൽ ഇസ്രായേൽ തടഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് ഗ്രേറ്റ തുംബർഗ് ഒരു വീഡിയോ പങ്കിട്ടിരുന്നു.
ഇസ്രായേൽ അധിനിവേശ സേന ഞങ്ങളെ തട്ടിക്കൊണ്ട് പോവുകയാണ്. എന്നെയും മറ്റുള്ളവരെയും എത്രയും വേഗം ഇസ്രോയേലിൽ നിന്ന് മോചിപ്പിക്കാൻ സ്വീഡിഷ് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ഗ്രേറ്റ വീഡിയോയിൽ പറയുന്നു.
പിടിച്ചെയുത്ത കപ്പലും ആക്ടിവിസ്റ്റുകളെയും ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്താണ് എത്തിച്ചത്. പിന്നാലെ ആക്ടിവിസ്റ്റുകളെ വിട്ടയക്കുമെന്നും ഒക്ടോബർ ഏഴിലെ ദൃശ്യങ്ങൾ കാണിക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. 2007 മുതൽ ഗസ്സ ഇസ്രായേലിന്റെ വ്യോമ, നാവിക, കര ഉപരോധത്തിന് കീഴിലാണ്.
ആക്ടിവിസ്റ്റുകളെ ഉടൻ വിട്ടയക്കണമെന്നും ഗസ്സയിലേക്ക് കൂടുതൽ സഹായ കപ്പലുകൾ ഒരുമിച്ച് തിരിക്കണമെന്നും ഐക്യരാഷ്ട്ര സഭാ റാപ്പോർട്ടർ ഫ്രാൻസിസ്ക ആൽബനീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാഡ്‌ലീൻ ഇസ്രോയേൽ പിടിച്ചെടുത്തതോടെ ബ്രസീലിയൻ ആക്ടിവിസ്റ്റ് തിയാഗോ അവിലയും ഇവർക്ക് പിന്തുണ അറിയിച്ച് പോസ്റ്റിട്ടിരുന്നു.
ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായ മെഡ്‌ലീൻ കപ്പൽ ഇന്ന് രാവിലെയാണ് ഗസ്സ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഈജിപ്ത് തീരത്തെത്തിയത്.
കപ്പൽ തടഞ്ഞ് ആക്റ്റിവിസ്റ്റുകളെ ഉടൻ വിമാന മാർഗം തിരിച്ചയക്കുമെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിന് പുറപ്പെട്ട കപ്പൽ 2000 കിലോമീറ്റർ താണ്ടിയാണ് ഈജിപ്ത് തീരത്ത് എത്തിയത്. അതിനിടെ, ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 108 ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു. ഖാൻ യൂനുസിൽ താമസകേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു.
റഫയിൽ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ രണ്ട് കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയവർക്കു നേരെ വീണ്ടും വെടിവെപ്പുണ്ടായതിൽ 13 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചു. ഗസ്സയിൽ ആരോഗ്യ സംവിധാനം പൂർണ തകർച്ച നേരിടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വംശഹത്യയുടെ ഏറ്റവും ക്രൂരമായ ഘട്ടത്തിലേക്കാണ് ഗസ്സ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മെഡിക്കൽ ആൻഡ് ഹ്യുമാനിറ്റേറിയൻ എയിഡ് അധികൃതർ മുന്നറിയിപ്പ് നൽകി.