
ഇറച്ചിക്കായി അറുത്ത താറാവിന്‍റെ വയറ്റിൽ 10 ഗ്രാം സ്വര്‍ണം; അന്തം വിട്ട് ഗ്രാമീണൻ!
|കൗണ്ടിയിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി മുൻപ് സ്വർണ ഖനനത്തിന് പേരുകേട്ടതായിരുന്നു
ബെയ്ജിങ്: ഇറച്ചിക്കായി അറുത്ത താറാവിന്‍റെ വയറ്റിൽ സ്വര്‍ണഖനി. മധ്യചൈനയിലാണ് സംഭവം. ഫെബ്രുവരിയിൽ ഹുനാൻ പ്രവിശ്യയിലെ ലോങ്‌ഹുയി കൗണ്ടിയിലാണ് ഈ അസാധാരണ സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിയു എന്ന ഗ്രാമീണൻ കറി വയ്ക്കാനായി താറാവിനെ അറുത്തപ്പോഴാണ് വയറ്റിൽ തിളങ്ങുന്ന തരികൾ ശ്രദ്ധിച്ചത്.താറാവിന്‍റെ വയറ്റിൽ നിന്ന് ലഭിച്ച വസ്തുക്കൾ സ്വർണമാണോ എന്ന് ഉറപ്പാക്കാൻ ലിയു അവ ചൂടാക്കി പരിശോധിച്ചു. പിന്നീട് സ്വര്‍ണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 10 ഗ്രാം സ്വർണമാണ് താറാവിന്‍റെ വയറ്റിൽ നിന്ന് ലഭിച്ചത്. ഇതിന് ഇന്ത്യൻ രൂപ ഏകദേശം 1.6 ലക്ഷം (12,000 യുവാൻ) വിലവരും.
കൗണ്ടിയിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി മുൻപ് സ്വർണ ഖനനത്തിന് പേരുകേട്ടതായിരുന്നു. പുഴയോരത്തെ ചെളിയിലും മണ്ണിലും ഇര തേടുന്നതിനിടെ താറാവ് സ്വർണത്തരികൾ വിഴുങ്ങിയതാകാം എന്നാണ് കരുതുന്നത്.ചൈനയിലെ ടാങ് രാജവംശത്തിന്റെ കാലത്ത് താറാവുകളുടെയും വാത്തകളുടെയും കാഷ്ഠത്തിൽ നിന്ന് കർഷകർ സ്വർണത്തരികൾ ശേഖരിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്.
അധികൃതര്‍ ഈ സ്വര്‍ണത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ചൈനയിലെ നിയമപ്രകാരം ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ സർക്കാരിന്റേതാണ്, എന്നാൽ താറാവിന്റെ വയറ്റിൽ നിന്ന് ലഭിച്ച സ്വർണത്തിന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.