< Back
World
ഗസ്സയിലെ ഇസ്രായേലി വംശഹത്യക്കുള്ള ജർമൻ പിന്തുണക്കെതിരെ ബെർലിനിൽ കൂറ്റൻ റാലി

ബെർലിനിലെ കൂറ്റൻ റാലി | Photo | Anadolu Agency

World

ഗസ്സയിലെ ഇസ്രായേലി വംശഹത്യക്കുള്ള ജർമൻ പിന്തുണക്കെതിരെ ബെർലിനിൽ കൂറ്റൻ റാലി

Web Desk
|
28 Sept 2025 2:56 PM IST

ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവ ഉൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

ബെർലിൻ: ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യയെ ജർമനി പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച പതിനായിരക്കണക്കിന് ആളുകൾ ബെർലിനിൽ കൂറ്റൻ റാലി നടത്തി. 'എല്ലാ കണ്ണുകളും ഗസ്സയിലേക്ക് - വംശഹത്യ നിർത്തുക' എന്ന തലക്കെട്ടിൽ നടന്ന ബഹുജന റാലിയുടെ സംഘാടകർ ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിന്റെ കാര്യത്തിൽ ജർമൻ പങ്കാളിത്തം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു.

ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവ ഉൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 'ഇസ്രായേൽ സർക്കാരിന്റെ നടപടികളെ വിദഗ്ധരും അന്താരാഷ്ട്ര സംഘടനകളും വളരെക്കാലമായി വംശഹത്യയായി വിശേഷിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതി അവയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ സൈന്യം എങ്ങനെയാണ് കൂട്ടക്കൊലകൾ നടത്തുന്നതെന്ന് എല്ലാവർക്കും കാണാൻ കഴിയുണ്ടെങ്കിലും ജർമൻ സർക്കാർ ഈ വ്യവസ്ഥാപിതമായ അക്രമത്തെ നിഷേധിക്കുന്നു.' സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീൻ അനുകൂല സംഘടനകൾ, മെഡിക്കോ ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ, പ്രതിപക്ഷ ഇടതുപക്ഷ പാർട്ടി എന്നിവയുൾപ്പെടെ 50 ഓളം ഗ്രൂപ്പുകളുടെ വിശാലമായ സഖ്യം വലിയ പ്രകടനത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഏകദേശം 18,000 പേർ ബെർലിനിലെ സിറ്റി ഹാളിന് മുന്നിൽ തടിച്ചുകൂടിയതായി പ്രാഥമിക പൊലീസ് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേലിലേക്കുള്ള ജർമൻ ആയുധ കയറ്റുമതി ഉടൻ നിർത്തലാക്കുക, ഗസ്സയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കുക, ഇസ്രായേലിനെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒരു പുതിയ സർവേയിൽ 62% ജർമൻ വോട്ടർമാരും ഗസ്സയിലെ ഇസ്രായേലിന്റെ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നു. ഇത് ഇസ്രായേലിനോടുള്ള നിലപാട് പുനഃപരിശോധിക്കാൻ മധ്യ-വലതുപക്ഷ സർക്കാരിനുമേൽ സമ്മർദം വർധിപ്പിക്കുന്നു.

Similar Posts