World
Israel put rockets instead of candles for Hamas 36th birthday

ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ഇസ്രായേല്‍ പങ്കുവച്ച പോസ്റ്റ്

World

ഈ ജന്‍മദിനം അവസാനത്തേതായിരിക്കട്ടെ; ഹമാസിന്‍റെ സ്ഥാപകദിനത്തില്‍ ഇസ്രായേല്‍

Web Desk
|
15 Dec 2023 9:52 AM IST

കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം

ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. "36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ'' ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗസ്സയെ ഹമാസിൽ നിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

അതേസമയം യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗസ്സയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഒരു കാന്‍ ബീന്‍സിന് സാധാരണയെക്കാള്‍ 50 ഇരട്ടി പണം കൂടുതല്‍ നല്‍കേണ്ടി വരുന്നു. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ഗസ്സയുടെ ദൈനംദിന ജീവിതത്തെ തളർത്തിയിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഈജിപ്തിന്റെ അതിർത്തിയോട് ചേർന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് OCHA അറിയിച്ചു. വടക്കന്‍ ഗസ്സയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഗസ്സയിലെ 2.4 ദശലക്ഷം ജനങ്ങളിൽ 1.9 ദശലക്ഷം പേർ പലായനം ചെയ്യപ്പെട്ടതായി യുഎൻ കണക്കാക്കുന്നു.അതിനിടെ, ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്ക് മേഖല രണ്ട് പതിറ്റാണ്ടിനിടെ കാണാത്ത വിധത്തിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

അതേസമയം ഗസ്സയിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.''ഹമാസുമായുള്ള ഇസ്രയേലിന്‍റെ പോരാട്ടത്തിന് ഒരു കാലയളവ് ആവശ്യമാണ് -- ഇത് മാസങ്ങളിലേറെ നീണ്ടുനിൽക്കും, പക്ഷേ ഞങ്ങൾ വിജയിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും" ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് സള്ളിവന്‍ മുന്നറിയിപ്പ് നൽകി.വിജയം വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ യുദ്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി എലി കോഹനും വ്യക്തമാക്കി.

Similar Posts