< Back
World
More dead bodies found in Gaza
World

ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ടെത്തിയത് 123 മൃതദേഹങ്ങളും ശരീരഭാഗങ്ങളും

Web Desk
|
4 Feb 2025 5:41 PM IST

ഗസ്സയിൽ മരണസംഖ്യ 61,709 കടക്കുമെന്ന് കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫീസ് തലവൻ സലാമ മഹ്‌റൂഫ് വ്യക്തമാക്കിയിരുന്നു.

ഗസ്സ: 15 മാസം നീണ്ട ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിവിൽ ഡിഫൻസും മെഡിക്കൽ സംഘവും നടത്തിയ തിരച്ചിലിൽ 123പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി.

ഗസ്സയിൽ മരണസംഖ്യ 61,709 കടക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. കാണാതായവരുടെ എണ്ണം കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആരോഗ്യമന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്ക്. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫീസ് തലവൻ സലാമ മഹ്‌റൂഫ് പറഞ്ഞു.

കൊല്ലപ്പെട്ട 14,222 പേരുടെയെങ്കിലും മൃതദേഹങ്ങൾ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സലാമ മഹ്‌റൂഫ് വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ വംശഹത്യയിൽ കൊല്ലപ്പെട്ടവരിൽ 17,881 പേരും കുട്ടികളാണ്. 214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

Similar Posts