
കോവിഡ് ആഘാതങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നു; ലോകത്ത് വിനോദസഞ്ചാരം ഉയർന്ന നിരക്കിൽ, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ചത് ഈ രാജ്യങ്ങൾ
|ഖത്തർ, കുവൈത്ത്, അൽബേനിയ തുടങ്ങിയ ചെറുരാജ്യങ്ങളും ഈ വർഷം വിനോദസഞ്ചാര മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി
കോവിഡ് ആഘാതങ്ങളിൽ നിന്ന് ആഗോളതലത്തിൽ വിനോദസഞ്ചാരമേഖല തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. 2024 ൽ ഏകദേശം 1.4 ബില്യൺ ആളുകളാണ് അന്തർദ്ദേശീയമായി യാത്രകൾ നടത്തിയത്. കോവിഡ് -19 ലോകത്തെ ബാധിക്കുന്നതിന് മുമ്പുള്ള അവസാന വർഷമായ 2019 ൽ യാത്ര നടത്തിയവരുടെ 99% ആണിത്. യുഎന്നിൻ്റെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ) പുറത്തുവിട്ട 2024 വർഷത്തെ അവലോകന ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം വിനോദസഞ്ചാര വ്യവസായത്തിൽ ചിലവഴിക്കപ്പെട്ടത് 1.9 ട്രില്യൺ ഡോളറാണ്. അതായത്, ഓരോ ടൂറിസ്റ്റും ശരാശരി 1,000 ഡോളറിൽ കൂടുതൽ ചിലവഴിച്ചു. ഏറ്റവും കൂടുതൽ പേർ യാത്രക്കായി തിരഞ്ഞെടുത്തത് യൂറോപ്പാണ്. 2024ൽ 747 ദശലക്ഷം വിനോദസഞ്ചാരികൾ യൂറോപ്പിലേക്ക് വിനോദയാത്രകൾ പോയിട്ടുണ്ട്. യുക്രൈൻ - റഷ്യ സംഘർഷം മൂലം ഈ മേഖലയിലേക്ക് ആളുകൾ യാത്ര ചെയ്തത് നന്നേ കുറവായിരുന്നു. ഇക്കാര്യം പരിഗണിക്കുമ്പോൾ ഈ വർഷത്തെ കണക്കുകൾ മികച്ചതാണെന്ന് ടൂറിസം ബോഡി റിപ്പോർട്ടിൽ പറയുന്നു.
2024-ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രാജ്യമാണ് ഫ്രാൻസ്. 100 ദശലക്ഷം വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം ഫ്രാൻസിലേക്ക് യാത്ര പോയി. 2024 സമ്മർ ഒളിമ്പിക്‌സ്, പാരീസിലെ ഐതിഹാസികമായ നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറന്നത്, നോർമാണ്ടിയിലെ ഡി-ഡേ ലാൻഡിംഗിൻ്റെ 80-ാം വാർഷികം തുടങ്ങിയ സംഭവങ്ങൾ ഫ്രാൻസിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടി. 98 ദശലക്ഷം വിനോദസഞ്ചാരികളുമായി സ്പെയിൻ രണ്ടാം സ്ഥാനത്തെത്തി.
2024 ൽ 316 ദശലക്ഷം ആളുകൾ ഏഷ്യയിലേക്കും പസഫിക്കിലേക്കും യാത്ര ചെയ്തു. 213 ദശലക്ഷം പേർ അമേരിക്കയിലേക്കും 95 ദശലക്ഷം പേർ മിഡിൽ ഈസ്റ്റിലേക്കും 74 ദശലക്ഷം ആഫ്രിക്കയിലേക്കും യാത്ര ചെയ്തു. ഖത്തർ, കുവൈത്ത്, അൽബേനിയ തുടങ്ങിയ ചെറുരാജ്യങ്ങളും ഈ വർഷം വിനോദസഞ്ചാര മേഖലയിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.