< Back
World
വീടിനുള്ളിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് യുവതി ; ആരും വിശ്വസിച്ചില്ല, ഒടുവിൽ സത്യം പുറത്തുവന്നപ്പോൾ പൊലീസും ഞെട്ടി!
World

വീടിനുള്ളിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് യുവതി ; ആരും വിശ്വസിച്ചില്ല, ഒടുവിൽ സത്യം പുറത്തുവന്നപ്പോൾ പൊലീസും ഞെട്ടി!

ജെയ്സി തോമസ്
|
22 March 2026 10:51 AM IST

ആദ്യമത് അത്ര കാര്യമാക്കിയില്ലെങ്കിലും അന്ന് രാത്രി മുതൽ അവർക്ക് വലിയ ഭയം അനുഭവപ്പെടാൻ തുടങ്ങി

ലണ്ടൻ: വീടിനുള്ളിൽ ആരോ ഉണ്ടെന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും പറഞ്ഞ യുവതിയെ ഡോക്ടർമാരും പൊലീസും ചേർന്ന് മാനസികരോഗിയായി മുദ്രകുത്തി. അവർക്ക് കടുത്ത 'ആന്‍റി സൈക്കോട്ടിക്' മരുന്നുകൾ നൽകി ചികിത്സിക്കാനും തുടങ്ങി. എന്നാൽ വർഷങ്ങൾക്ക് ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. സ്ത്രീ പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നു. അവരുടെ വീട്ടിൽ മറ്റൊരാൾ രഹസ്യമായി താമസിക്കുന്നുണ്ടായിരുന്നു. യുകെയിലാണ് സംഭവം.

കന്‍റിലെ ഗ്രേവ്സെൻഡിൽ നിന്നുള്ള 31-കാരിയായ ക്ലോയി എന്ന യുവതിയാണ് വർഷങ്ങൾക്ക് മുമ്പ് തനിക്കുണ്ടായ ഭീതിജനകമായ അനുഭവം പങ്കുവെച്ചത്. ക്ലോയിക്ക് 20 വയസായിരിക്കുമ്പോൾ മുകളിലത്തെ നിലയിലുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോൾ അസാധാരണമായ എന്തോ എന്ന് ശ്രദ്ധയിൽ പെട്ടു. താൻ താമസിച്ചിരുന്ന ടോപ്പ് ഫ്ലോർ ഫ്ലാറ്റിന്‍റ് സീലിംഗിലെ ലോഫ്റ്റ് ഹാച്ച്( ടെറസിലേക്കുള്ള വാതിൽ) ഒരു ദിവസം തുറന്നുകിടക്കുന്നത് ക്ലോയിയുടെ ശ്രദ്ധയിൽപ്പെട്ടു. ആദ്യമത് അത്ര കാര്യമാക്കിയില്ലെങ്കിലും അന്ന് രാത്രി മുതൽ അവർക്ക് വലിയ ഭയം അനുഭവപ്പെടാൻ തുടങ്ങി. "അവിടെ ആരോ ഉണ്ട്, അയാൾ തന്നെ നോക്കുന്നുണ്ട്" എന്നായിരുന്നു അന്ന് രാത്രി ക്ലോയിക്ക് തോന്നിയത്. ഭയന്നുവിറച്ച ക്ലോയി താഴത്തെ ഫ്ലാറ്റിൽ താമസിക്കുന്ന സുഹൃത്തിനെ വിളിച്ച് മുകളിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല. രാത്രി കിടന്നുറങ്ങുമ്പോൾ മുകളിൽ നിന്നും ഒരാളുടെ കാലടി ശബ്ദം കേട്ടതായി ക്ലോയി പറയുന്നു. സുഹൃത്തുക്കളെയും അയൽക്കാരെയും പലതവണ ബന്ധപ്പെട്ടിട്ടും ആരും ഇത് ഗൗരവമായി എടുത്തില്ലെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.

തുടർന്ന് അവർ പൊലീസിനെയും ഡോക്ടർമാരെയും വിവരമറിയിച്ചെങ്കിലും ഇത് വെറും വിഭ്രാന്തിയാണെന്നും (Delusion) മാനസിക പ്രശ്നമാണെന്നും പറഞ്ഞ് അധികൃതർ തള്ളിക്കളയുകയായിരുന്നു. തുടർന്ന് അവർക്ക് കടുത്ത ആന്റി സൈക്കോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരികയും ചെയ്തു.ഏകദേശം രണ്ട് മാസം ക്ലോയി മരുന്ന് കഴിച്ചു. ഒരു രാത്രിയിൽ ആ അപരിചിതൻ ടെറസിലെ വാതിൽ തുറന്ന് തന്നെ തുറിച്ചുനോക്കിയെന്നും ക്ലോയി വെളിപ്പെടുത്തി.

ഭയന്നുവിറച്ച അവർ ഫ്ലാറ്റിൽ നിന്നും താഴേക്ക് ഓടിയിറങ്ങി തന്‍റെ സുഹൃത്തിന്‍റെ സഹായം തേടി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി തട്ടിൻപുറം വിശദമായി പരിശോധിച്ചു. തട്ടിൻപുറത്ത് പരിശോധന നടത്തിയ പൊലീസുകാരും സുഹൃത്തുക്കളും ഒരുപോലെ ഞെട്ടി! ക്ലോയി പറഞ്ഞത് പൂർണമായും സത്യമായിരുന്നു. അവിടെ ഒരു അപരിചിതൻ കുറേ ദിവസങ്ങളായി ഒളിച്ചു താമസിക്കുന്നുണ്ടായിരുന്നു. ധാരാളം ബാഗുകളും ബാക്ക്പാക്കുകളുമായി ആ മനുഷ്യൻ താഴേക്ക് ഇറങ്ങിവന്നു.പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് തങ്ങളുടെ ഭാഗത്ത് തെറ്റുപറ്റിയെന്ന് മറ്റുള്ളവർക്ക് മനസ്സിലായത്.

Related Tags :
Similar Posts