
ഇറാനുമായി കരാറിലെത്താൻ ട്രംപ് താൽപര്യം അറിയിച്ചതായി നെതന്യാഹു; മുന്നോട്ട് വെക്കുക രണ്ട് പ്രധാന നിബന്ധനകൾ
|പാകിസ്താനിലെ ഇസ്‍ലാമാബാദ് ചർച്ചക്ക് വേദിയായേക്കും
തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ - യുഎസ് ചർച്ചക്ക് വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ ഇസ്‍ലാമാബാദ് ചർച്ചക്ക് വേദിയായേക്കും. ഇറാനുമായി കരാറിലെത്താൻ യുഎസ് പ്രസിഡന്റ് താൽപര്യമറിയിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും യുഎസ് പ്രസിഡന്റ് താൽപര്യമറിയിച്ചതായാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഇറാനുമായുള്ള ഏത് കരാറും ഇസ്രായേലിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നിബന്ധനകൾ തയാറാക്കിയെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
ഹോർമൂസ് നിയന്ത്രണം, നഷ്ടപരിഹാരം തുടങ്ങിയവ ഉൾപ്പെടെ ഇറാനും മുന്നോട്ട് വെക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇറാന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്നിട്ടില്ല. എന്നാൽ ഇറാനുമായി സുപ്രധാന വിഷയങ്ങളിൽ ധാരണയായെന്ന വാദം ഇറാൻ തള്ളി. അതേസമയം,ചർച്ചകൾ പൂർത്തിയാകുംരെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പറഞ്ഞു. തെൽ അവീവ്, ജെറുസലേം, ആഷ്കലോൺ, വടക്കൻ ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് ഇറാനും ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ചിലർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പ്രതിരോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.