
നെതർലാൻഡ്സിൽ കുടിയേറ്റവിരുദ്ധ പ്രക്ഷോഭവുമായി വലതുപക്ഷ സംഘടന
|പൊലീസിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ ഇവർ ഡച്ച് രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് 66 ന്റെ ഓഫീസ് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്
ഹേഗ് : കുടിയേറ്റ നയങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് നെതർലാൻഡ്സിലെ ഹേഗിൽ നടന്ന കുടിയേറ്റവിരുദ്ധ റാലി അക്രമത്തിൽ കലാശിച്ചു. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത് . 'എൽസ് റെക്റ്റ്സ്' എന്ന തീവ്ര വലതുപക്ഷ പ്രവർത്തകൻ എക്‌സിലൂടെ നടത്തിയ പ്രഖ്യാപനത്തിലൂടെ ആരംഭിച്ച പ്രതിഷേധം പിന്നീട് ഗതിമാറുകയായിരുന്നു .
ഡച്ച് പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രകടനം നടത്തിയ ഇവർ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരാണെന്ന് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ ഇവർ ഡച്ച് രാഷ്ട്രീയ പാർട്ടിയായ D66 ന്റെ ഓഫീസ് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട് . 'തങ്ങളുടെ മനോഹരമായ രാജ്യത്തെ തീവ്രവാദികളായ പ്രതിഷേധക്കാർ അപഹരിക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടി നേതാവ് റോബ് ജെറ്റ് ഓഫീസ് ആക്രമണത്തെ കുറിച്ച് എക്‌സിൽ പ്രതികരിച്ചത്.
പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് അതിദേശീയത ഉയർത്തി പിടിച്ചുള്ള ഇത്തരം പ്രതിഷേധങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച തീവ്ര വലതുപക്ഷനേതാവ് ഗീർട്ട് വൈൽഡേഴ്‌സിന്റെ പാർട്ടി കുടിയേറ്റ സംബന്ധമായ തർക്കത്തെത്തുടർന്ന് ഭരണസഖ്യത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് നെതർലാൻഡ്സ് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.