
കോവിഡ് സി.1.2; ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ഇന്ത്യ
|കോവിഡിന്റെ പുതിയ വകഭേദം സി.1.2 കണ്ടെത്തിയ സാഹചര്യത്തിലാണ് നിബന്ധന കൂടുതൽ കർശനമാക്കിയത്
കോവിഡിന്റെ പുതിയ വകഭേദം സി.1.2 കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധന കൂടുതൽ കർശനമാക്കി ഇന്ത്യ. ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയാണ് പുതിയ ഉത്തരവ്. 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലമാണ് സ്വീകരിക്കുക.
ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബോട്സ്വാനിയ, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടിയാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. നേരത്തെ യു.കെ, യുറോപ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പോർചുഗൽ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.