
വര്‍ക്ക് ഫ്രം ഹോം അപേക്ഷ കമ്പനി നിരസിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു; യുവതിക്ക് 211.52 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
|ടിക്യുഎല്ലിൽ ജീവനക്കാരിയായിരുന്നു ചെൽസി വാൽഷ് എന്ന യുവതി
ഒഹായോ:സങ്കീര്‍ണമായ ഗര്‍ഭകാലത്ത് വര്‍ക്ക് ഫ്രം ഹോം(വീട്ടിലിരുന്ന് ജോലി ചെയ്യൽ) അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ യുവതിക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫ്രൈറ്റ് ബ്രോക്കറേജ് കമ്പനിയായ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിനെതിരെയാണ് കോടതിയുടെ വിധി. 22.5 മില്യൺ ഡോളർ (2,11,52,37,375 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിട്ടത്.
2021ലാണ് സംഭവം. ടിക്യുഎല്ലിൽ ജീവനക്കാരിയായിരുന്നു ചെൽസി വാൽഷ് എന്ന യുവതി. ഈ സമയം സങ്കീർണമായ ഗർഭാവസ്ഥയിലൂടെയാണ് ചെൽസി കടന്നുപോയിരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാനും നന്നായി സമ്പൂര്‍ണ വിശ്രവുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ചെൽസിയുടെ അപേക്ഷ കമ്പനി നിരസിച്ചു. ഓഫീസിൽ വന്ന് ജോലി ചെയ്യുകയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ അന്ത്യശാസനം. വരുമാനവും ആരോഗ്യ ഇൻഷുറൻസും നഷ്ടപ്പെടുമെന്നതിനാൽ അവർക്ക് ഓഫീസിൽ പോകേണ്ടി വന്നു.
ഓഫീസിൽ പോയി മൂന്നാം ദിവസം ഫെബ്രുവരി 24ന് ചെൽസിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്നാൽ കുറച്ചു കഴിച്ചപ്പോൾ കുഞ്ഞ് മരിച്ചു. ഏകദേശം ഒരു മണിക്കൂറും 30 മിനിറ്റും മാത്രമായിരുന്നു കുഞ്ഞിന്‍റെ ആയുസ്. കുഞ്ഞ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് കമ്പനി അവരുടെ വർക്ക് ഫ്രം ഹോം അപേക്ഷ അംഗീകരിച്ചത്.മാസം തികയുന്നതിന് മുൻപായിരുന്നു ചെൽസിയുടെ പ്രസവം.
തുടര്‍ന്ന് മകള്‍ മഗ്നോളിയയുടെ മരണത്തിൽ ചെൽസി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.ഒഹായോയിലെ ഹാമിൽട്ടൺ കൗണ്ടിയിലെ ജൂറി മഗ്നോളിയയുടെ മരണത്തിൽ ടിക്യുഎൽ ഉത്തരവാദിയാണെന്ന് കണ്ടെത്തി.ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി ചോദിച്ച ഒരു ഗർഭിണിയോട് കമ്പനി കാണിച്ച അനാസ്ഥയാണ് ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ജൂറി ചൂണ്ടിക്കാട്ടി.