< Back
World
ഗസ്സയിൽ ജോലിക്കിടെ ഡോക്ടറെ മുന്നിലെത്തിയത് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ
World

ഗസ്സയിൽ ജോലിക്കിടെ ഡോക്ടറെ മുന്നിലെത്തിയത് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ

Web Desk
|
26 May 2025 9:25 AM IST

രണ്ട് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളുടെ മൃതദേഹമാണതെന്ന് ഡോക്ടർ അൽ-നജ്ജാർ തിരിച്ചറിയുന്നത്

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറുടെ വീട് തകർന്ന് ഒമ്പത് കുട്ടികൾ കൊല്ലപ്പെട്ടതായി ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റൽ അറിയിച്ചു. ഡോ. അലാ അൽ-നജ്ജാറിന്റെ 10 കുട്ടികളിൽ ഒരാളും ഭർത്താവും പരിക്കുകളോടെ രക്ഷപെട്ടു.

സിവിൽ ഡിഫൻസ് ടീമുകളുടെ കണക്കനുസരിച്ച് ബോംബാക്രമണത്തിൽ കുടുംബത്തിന്റെ വീട് പൂർണ്ണമായും നശിച്ചു. എട്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരുടെ മൃതദേഹങ്ങൾ ക്രൂ കണ്ടെടുത്തു. രണ്ട് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളുടെ മൃതദേഹമാണതെന്ന് ഡോക്ടർ അൽ-നജ്ജാർ തിരിച്ചറിയുന്നത്.

ബോംബാക്രമണത്തിൽ യഹ്‌യ, റാകൻ, റസ്ലാൻ, ജുബ്രാൻ, ഈവ്, റിഫാൻ, സെയ്ദിൻ, ലുഖ്മാൻ, സിദ്ര എന്നീ കുട്ടികൾ മരിച്ചു. പത്താമത്തെ കുട്ടിയായ ആദം പരിക്കുകളോടെ രക്ഷപ്പെട്ടു. സിവിലിയന്മാർക്കെതിരായ യുദ്ധക്കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ആരോപണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഇസ്രായേൽ ആക്രമങ്ങളുടെ തുടർച്ചയാണിത്. കഴിഞ്ഞ ആഴ്ചകളിൽ ഖാൻ യൂനിസ് ഗവർണറേറ്റിലും ഗസ്സയിലെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടെ 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ യുദ്ധം നടത്തിവരികയാണ്. ഇതിന്റെ ഫലമായി 175,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. കൂടാതെ 14,000-ത്തിലധികം പേരെ കാണാതായിട്ടുണ്ട്

Similar Posts