< Back
World
പാചകവാതകമില്ല,മരുന്നില്ല,ഭക്ഷണമില്ല; ഗതികെട്ട് ശ്രീലങ്കയിലെ ജനങ്ങള്‍
Click the Play button to hear this message in audio format
World

പാചകവാതകമില്ല,മരുന്നില്ല,ഭക്ഷണമില്ല; ഗതികെട്ട് ശ്രീലങ്കയിലെ ജനങ്ങള്‍

Web Desk
|
2 April 2022 12:19 PM IST

അവശ്യസാധനങ്ങളുടെ അഭാവം ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്

ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു രാജ്യം ഒന്നാകെ കടപുഴകി വീണുകൊണ്ടിരിക്കുകയാണ്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ അഭാവം ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്.

''രാജ്യത്ത് എവിടെയും പെട്രോള്‍ ലഭ്യമല്ല, മണ്ണെണ്ണയില്ല, പാചകവാതകമില്ല, മരുന്നുകള്‍ കിട്ടാനില്ല.എനിക്ക് 69 വയസുണ്ട്, പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത്'' കൊളംബോക്കാരനായ തോമസ് ഇന്ത്യാ ടുഡേയോടു പറഞ്ഞു. '' ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ശമ്പളമില്ല, കയ്യില്‍ പണമില്ല. പണമുണ്ടെങ്കിലും അവശ്യസാധനങ്ങളില്ല. കൊളംബോയിലെ ചില കടകളിൽ ചെല്ലുമ്പോൾ അവർ പറയും അവിടെ പരിപ്പില്ല, അരിയില്ല, റൊട്ടിയുമില്ലെന്ന്. അല്ലെങ്കിൽ ഒരു പൗണ്ട് ബ്രെഡിന്‍റെ വില 100 ശ്രീലങ്കൻ രൂപയാണ്. ഒരു കപ്പ് ചായയുടെ വില 100 ശ്രീലങ്കന്‍ രൂപയാണ്. അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്'' തോമസ് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ നീണ്ട പവര്‍കട്ട് രാജ്യത്തെ ആശയവിനിമയ ശൃംഖലകളെ ബാധിച്ചിട്ടുണ്ട്. വലിയ കടബാധ്യതകളും കുറഞ്ഞുവരുന്ന വിദേശ കരുതൽ ശേഖരവും കാരണം, ഇറക്കുമതിക്ക് പണം നൽകാൻ ശ്രീലങ്കയ്ക്ക് കഴിയുന്നില്ല, ഇത് ഇന്ധനം ഉൾപ്പെടെ നിരവധി സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്‍റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെയാണ് ലങ്കയിൽ വിദേശനാണ്യ കമ്മി രൂക്ഷമായത്.ജനുവരി മുതൽ വിദേശത്തുനിന്നും ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം നിലനിൽക്കുകയാണ്. വിദേശനാണ്യ കരുതൽ ധനം ഒറ്റയടിക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ഈ അവസ്ഥ ഉണ്ടായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 14 ബില്യൺ ഡോളറിന്‍റെ നഷ്ടം സർക്കാർ കണക്കാക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ശ്രീലങ്കക്കാർ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രസിഡന്‍റ് ഗോതഭയ രാജപക്സയുടെ വസതിക്കു മുന്നിലടക്കം വലിയ രീതിയിൽ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. പ്രതിഷേധം അക്രമത്തിലാണ് കലാശിച്ചത്. രണ്ട് സൈനിക ബസുകൾക്ക് കല്ലെറിയുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Related Tags :
Similar Posts