< Back
World
നോ കിംഗ്സ്; അമേരിക്കയിൽ 2000 നഗരങ്ങളിൽ ട്രംപ് വിരുദ്ധ പ്രതിഷേധം
World

'നോ കിംഗ്സ്'; അമേരിക്കയിൽ 2000 നഗരങ്ങളിൽ ട്രംപ് വിരുദ്ധ പ്രതിഷേധം

Web Desk
|
14 Jun 2025 4:05 PM IST

ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം ഫലസ്തീൻ ഐക്യദാർഢ്യം ഉൾപ്പടെയുള്ള വ്യത്യസ്‍ത സമരങ്ങളിൽ പങ്കെടുത്തതിന് നിരവധി വിദേശികളെ ജയിലുകളിലേക്ക് അയക്കുകയും കുടിയേറ്റ അറസ്റ്റ് ക്വാട്ടകൾ നിശ്ചയിക്കുകയും സർക്കാർ ജോലികൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ പ്രതികരണമായാണ് 'നോ കിങ്‌സ്' പ്രതിഷേധങ്ങൾ നടക്കുന്നത്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്ഥലങ്ങളിൽ അമേരിക്കക്കാർ തെരുവിലിറങ്ങുന്നു. യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികവും ട്രംപിന്റെ 79-ാം ജന്മദിനവും ആഘോഷിക്കുന്ന വേളയിലാണ് 'നോ കിംഗ്സ്' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധങ്ങൾ നടക്കുക. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടിയേറ്റ അറസ്റ്റുകൾക്കെതിരെ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പ്രകടനം ആസൂത്രണം ചെയ്തിരിക്കുന്നത്.

ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം ഫലസ്തീൻ ഐക്യദാർഢ്യം ഉൾപ്പടെയുള്ള വ്യത്യസ്‍ത സമരങ്ങളിൽ പങ്കെടുത്തതിന് നിരവധി വിദേശികളെ ജയിലിലാക്കുകയും കുടിയേറ്റ അറസ്റ്റ് ക്വാട്ടകൾ നിശ്ചയിക്കുകയും സർക്കാർ ജോലികൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ പ്രതികരണമായാണ് 'നോ കിങ്‌സ്' പ്രതിഷേധങ്ങൾ നടക്കുന്നത്. ഏക വ്യക്തി ഭരണത്തിനെതിരായ എതിർപ്പിൽ നിന്നാണ് പ്രതിഷേധങ്ങൾക്ക് ഈ പേര് ലഭിച്ചത്. 50 യുഎസ് സംസ്ഥാനങ്ങളിലെയും മെക്സിക്കോ, ഓസ്ട്രേലിയ, മലാവി എന്നീ രാജ്യങ്ങൾക്ക് പുറമെ ചില യൂറോപ്യൻ രാജ്യങ്ങളിലെയും 2000ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടാനാണ് പ്രതിഷേധക്കാർ പദ്ധതിയിടുന്നത്. ഫിലാഡൽഫിയ, ഷാർലറ്റ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൺ, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ പ്രധാന റാലികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. '50 സംസ്ഥാനങ്ങൾ, 50 പ്രതിഷേധങ്ങൾ, ഒരു പ്രസ്ഥാനം' എന്നർത്ഥം വരുന്ന 50501 എന്ന പ്രസ്ഥാനമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Similar Posts