< Back
World
ഇനിയാരും മുന്നിലില്ല; ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്‌ക്
World

ഇനിയാരും മുന്നിലില്ല; ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്‌ക്

Web Desk
|
12 Dec 2024 10:32 AM IST

14ാം നൂറ്റാണ്ടിലെ മൻസ മൂസ എന്ന ചക്രവർത്തിയെ പിന്നിലാക്കിയാണ് മസ്‌ക് പുതിയ നേട്ടം കരസ്തമാക്കിയത്

2021ലാണ് ഇലോൺ മസ്‌ക് ലോകസമ്പന്നനായത്. ഏറെക്കാലം ലോകസമ്പന്നനായിരുന്ന ബിൽ ഗേറ്റ്‌സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിന്റെ കുതിച്ചുചാട്ടം. എന്നാൽ നിലവിൽ ചരിത്രത്തിലേറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്തമാക്കിയിരിക്കുകയാണ് മസ്‌ക്. 400 ബില്യൺ എന്ന കണക്ക് കടക്കുന്ന ആദ്യത്തെ വ്യക്തിയായാണ് മസ്‌ക് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിന്റെ സമ്പത്ത്. ആഗോള സാമ്പത്തിക കണക്കുകൾ നിരീക്ഷിക്കുന്ന ബ്ലൂംബെർഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോഡ് ലോകമറിയുന്നത്.

14ാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ചിരുന്ന മൻസ മൂസ എന്ന ചക്രവർത്തിയായിരുന്നു ഇതുവരെ ചരിത്രത്തിലേറ്റവും സമ്പന്നനായി കണക്കാക്കിയിരുന്ന വ്യക്തി. 400 ബില്യൺ ആയിരുന്നു മൂസയുടെ സമ്പത്തിന്റെ ഏകദേശ കണക്ക്. എന്നാൽ ഇതിനെ മസ്‌ക് പിന്നിലാക്കി എന്നാണ് നിഗമനം.


മൻസ മൂസയുടെ പതിനാലാം നൂറ്റാണ്ടിലെ ചിത്രം- മാലി സാമ്രാജ്യത്തിന്റെ ഒമ്പതാമത്തെ മൻസയായിരുന്നു മൻസ മൂസ.

മസ്‌കിന്റെ ബഹിരാകാശ നിരീക്ഷണ കമ്പനിയായ സ്‌പേസ് എക്‌സിന് ഓഹരിയിൽ ലഭിച്ച നേട്ടമാണ് സമ്പത്ത് പൊടുന്നനെ കൂടാൻ കാരണം. 50 ബില്ല്യണാണ് മസ്‌കിന് ഈ വർഷം മാത്രം സ്‌പേസ് എക്‌സിൽ നിന്ന് നേട്ടമുണ്ടാക്കാനായത്. ഇതോടെ സ്‌പേസ് എക്‌സിന്റെ ആകെ മൂല്യം 350 ബില്ല്യണായാണ് കണക്കാക്കുന്നത്. ഇത് സ്‌പേസ് എക്‌സിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ കമ്പനി എന്ന പദവിക്ക് കൂടുതൽ ബലം നൽകുന്നു.

സ്‌പേസ് എക്‌സിന് പുറമെ മസ്‌കിന്റെ വൈദ്യുത കാർ കമ്പനിയായ ടെസ്‌ലയും ഓഹരിയിൽ വൻ നേട്ടമാണുണ്ടാക്കിയത്. 415 ഡോളറാണ് നിലവിൽ കമ്പനിയുടെ ഒരു ഓഹരിയുടെ വില. ഇത് ഏക്കാലത്തെയും ഉയർന്ന നിരക്കാണ്. നിക്ഷേപകർക്ക് ശുദ്ധമായ ഊർജം, മികച്ച വൈദ്യുത വാഹനങ്ങൾ എന്നിവയിൽ ഊന്നുന്ന കമ്പനിയുടെ ഭാവിയിൽ ഉയർന്ന പ്രതീക്ഷയാണുള്ളത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് മസ്‌കിന്റെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സന്തതസഹചാരിയായിരുന്നു മസ്‌ക്. ഇത് മസ്‌കിന്റെ ഓഹരിമൂല്യം കൂട്ടുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ട്രംപ് വിജയിച്ചത് ടെസ്‌ലയുടെ ഓഹരി മൂല്യം 65 ശതമാനം ഉയർത്തുന്നതിന് കാരണമായി. ഇതും മസ്‌കിന് വളരെ ഗുണം ചെയ്തു.

പുതിയ ട്രംപ് ഭരണകൂടത്തിന് കീഴിൽ മസ്‌കിന്റെ വൈദ്യുതവാഹനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ സ്വയം ഓടുന്ന വാഹനങ്ങൾ എന്ന മേഖലയിൽ ടെസ്‌ല നടത്തുന്ന പരീക്ഷണങ്ങൾ നിക്ഷേപങ്ങൾ കുത്തനെ ഉയരുന്നതിന് കാരണമായി.

സ്‌പേസ് എക്‌സിനും ടെസ്‌ലയ്ക്കും പുറമെ മസ്‌കിന്റെ നിർമിത ബുദ്ധി കമ്പനിയായ എക്‌സ് എഐയും മികച്ച നേട്ടമാണ് ഈയടുത്ത് കരസ്തമാക്കിയത്. മെയ് മാസം 25 ബില്ല്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന കമ്പനി നിലവിൽ 50 ബില്ല്യൺ ഡോളർ ആസ്തിയിലെത്തിയിരിക്കുകയാണ്. എഐ മേഖലയിലുണ്ടായ ആഗോള വളർച്ച മസ്‌കിന്റെ കമ്പനിയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുന്നു. മസ്ക് ഏറ്റെടുത്തതോടെ എക്സും വളരുകയാണ്.

എന്നാൽ മസ്‌കിന്റെ വളർച്ച വെല്ലുവിളികൾ നിറഞ്ഞത് തന്നെയാണ്. 100 ബില്ല്യൺ വിലമതിക്കുന്ന മസ്‌കിന്റ പുതിയ പദ്ധതിയായ ടെസ്‌ല പേയ്‌ക്കെതിരെ അമേരിക്കയിലെ ഡെലവെയർ കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപൂർവമായ ഈ നിയമനടപടി ലോകസമ്പന്നൻ എന്ന മസ്‌കിന്റെ നേട്ടത്തിന് തിരിച്ചടിയാവില്ല എന്നാണ് നിരീക്ഷണം.

ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ ആമസോണിന്റെ ഉടമയായ ജെഫ് ബേസോസാണ്. എന്നാൽ ബേസോസിനേക്കാൾ 140 ബില്ല്യണാണ് മസ്‌കിന്റെ ആസ്തി. നവംബർ മാസം തൊട്ട് 136 ബില്ല്യൺ ഡോളരാണ് മസ്‌ക് തന്റെ ആസ്തിയിലേക്ക് കുട്ടിച്ചേർത്തിരിക്കുന്നത്.

Similar Posts