
'ഞങ്ങളത് മറക്കില്ല, ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്ത് വെച്ച് തിരിച്ചടിക്കും': ടോര്‍പിഡോ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാൻ നാവികസേനാ മേധാവി
|ഇറാന്റെ തിരിച്ചടി പരമ്പരാഗത യുദ്ധഭൂമികൾക്കും അപ്പുറത്തേക്ക് വ്യാപിച്ചേക്കാമെന്ന സൂചനയാണ് നേവി മേധാവിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
തെഹ്‌റാൻ: തങ്ങളുടെ നാവികസേനാ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. 'ശത്രു ചെയ്തത് ഞങ്ങള്‍ മറക്കില്ല, അവരുടെ രക്തത്തിന് ഞങ്ങൾ പകരം ചോദിക്കും'- ഇറാനിയൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തുനിന്നും മാരകമായ പ്രഹരങ്ങളിലൂടെ ശത്രുവിനെ ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ ഇറാന്റെ ഐറിസ് ദേനയിലെ നാവികര്‍ കൊല്ലപ്പെട്ടതിലായിരുന്നു ഷഹ്‌റാമിന്റെ പ്രതികരണം. ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു അമേരിക്കയുടെ ആക്രമണം. ഇന്ത്യയിൽ നടന്ന നാവിക അഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ നാവികസേനയുടെ ദെന എന്ന യുദ്ധക്കപ്പലാണ് മാർച്ച് 4ന് ശ്രീലങ്കയിലെ ഗാലിന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വെച്ച് അമേരിക്കയുടെ ആക്രമണത്തിനിരയാകുന്നത്. 104 നാവികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ 87 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 32 നാവികരെ രക്ഷപ്പെടുത്തുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടോർപ്പിഡോ ഉപയോഗിച്ച് ഒരു കപ്പല്‍ മുക്കുന്നത് എന്നായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വ്യക്തമാക്കിയിരുന്നത്. ആക്രമണം ആഗോളതലത്തിൽ വലിയ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. അതേസമയം ഇറാന്റെ തിരിച്ചടി പരമ്പരാഗത യുദ്ധഭൂമികൾക്കും അപ്പുറത്തേക്ക് വ്യാപിച്ചേക്കാമെന്ന സൂചനയാണ് നേവി മേധാവിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.