< Back
World
ആറിലൊന്ന് കുട്ടികളും കഴിയുന്നത് സംഘർഷ മേഖലയിൽ; 2024 കുട്ടികളുടെ മോശം വർഷമെന്ന് യുനിസെഫ്
World

ആറിലൊന്ന് കുട്ടികളും കഴിയുന്നത് സംഘർഷ മേഖലയിൽ; 2024 കുട്ടികളുടെ മോശം വർഷമെന്ന് യുനിസെഫ്

Web Desk
|
28 Dec 2024 5:15 PM IST

2010 മുതൽ കുട്ടികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്

ന്യൂയോർക്ക്: ഏകദേശം 473 ദശലക്ഷം കുട്ടികൾ, അല്ലെങ്കിൽ ആറിൽ ഒന്നിലധികം കുട്ടികൾ യുദ്ധമോ മറ്റ് അക്രമാസക്തമായ സംഘർഷങ്ങളോ ഉള്ള രാജ്യങ്ങളിലാണ് താമസിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി യുനി​സെഫിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗസ്സ, സുഡാൻ, യുക്രൈൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് യുഎൻ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.

സുരക്ഷിതത്വം തേടി പലപ്പോഴും ഇവർ വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. പലരും ദീർഘകാലത്തേക്ക് പലായനം ചെയ്യപ്പെടുന്നു. അല്ലെങ്കിൽ ഒരിക്കലും വീട്ടിലേക്ക് മടങ്ങുന്നില്ല. ചിലർ അനാഥരോ മാതാപിതാക്കളിൽനിന്നും പരിചരിക്കുന്നവരിൽനിന്നും വേർപെട്ടവരോ ആണെന്ന് യുനിസെഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 17,492 കുട്ടികളാണ് കൊല്ലപ്പെട്ടത്. കുഴിബോംബുകളാലും യുദ്ധത്തിൻ്റെ സ്ഫോടനാത്മകമായ അവശിഷ്ടങ്ങളാലും കൊല്ലപ്പെട്ട സിവിലിയന്മാരിൽ പകുതിയിലധികവും കുട്ടികളാണ്. 2010 മുതൽ കുട്ടികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്.

2024 കുട്ടികളെ സംബന്ധിച്ച് വളരെ മോശം വർഷമാണെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. സംഘർഷങ്ങളില്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്ന ഒരു കുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു സംഘട്ടന മേഖലയിൽ വളരുന്ന ഒരു കുട്ടി പലായനം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കാതറിൻ റസ്സൽ പറഞ്ഞു. 'ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ കുട്ടികളുടെ ഭാവിയെ ഇല്ലാതാക്കുന്നു. അത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല' -കാതറിൻ കൂട്ടിച്ചേർത്തു.

സംഘർഷ മേഖലകളിൽ താമസിക്കുന്ന കുട്ടികളുടെ എണ്ണം 1990കളിൽ ഏകദേശം 10 ശതമാനമായിരുന്നുവെങ്കിൽ ഇന്നത് ഏകദേശം 19 ശതമാനമായി ഉയർന്നു. 2023 അവസാനത്തോടെ സംഘർഷവും അക്രമവും കാരണം 47.2 ദശലക്ഷം കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർദ്ധിച്ചിട്ടുണ്ട്. യുദ്ധങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ബാധിച്ചു. കൂടാതെ കുട്ടികളുടെ പോഷകാഹാരക്കുറവ് നിരക്കും വർധിച്ചിട്ടുണ്ട്. 'ലോകം ഈ കുട്ടികളെ പരാജയപ്പെടുത്തുകയാണ്. കുട്ടികളുടെ ജീവിതം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം' -കാതറിൻ റസ്സൽ പറഞ്ഞു.

Similar Posts