< Back
World
അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള ആണവ മിസൈലുകൾ പാകിസ്താനും ചൈനയും വികസിപ്പിക്കുന്നു: യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്
World

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള ആണവ മിസൈലുകൾ പാകിസ്താനും ചൈനയും വികസിപ്പിക്കുന്നു: യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ആത്തിക്ക് ഹനീഫ്
|
19 March 2026 10:09 AM IST

2026ലെ വാർഷിക സുരക്ഷാ ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ: അമേരിക്കയെ ലക്ഷ്യമിടാൻ പ്രഹരശേഷിയുള്ള ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്താനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വികസിപ്പിക്കുകയാണെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. 2026ലെ വാർഷിക സുരക്ഷാ ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു അവർ.

പാകിസ്താന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതികളിൽ, അമേരിക്കൻ മണ്ണിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) ഉൾപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് അവർ സെനറ്റ് അംഗങ്ങളോട് വ്യക്തമാക്കി. അമേരിക്കക്ക് നിലവിൽ ഏറ്റവും വലിയ ആണവ ഭീഷണി ഉയർത്തുന്നത് പാകിസ്താൻ, ചൈന, റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ അഞ്ച് രാജ്യങ്ങളാണെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനോ മറികടക്കാനോ ശേഷിയുള്ള അതിനൂതന മിസൈൽ വിതരണ സംവിധാനങ്ങളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ മിസൈലുകൾക്ക് ഇതിനകം തന്നെ അമേരിക്കയിൽ എത്താൻ ശേഷിയുണ്ടെന്നും, അവർ തങ്ങളുടെ ആണവ ശേഖരം വിപുലീകരിക്കുകയാണെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു. ഉത്തര കൊറിയ റഷ്യയുമായും ചൈനയുമായും തങ്ങളുടെ സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നത് ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളുടെ എണ്ണത്തിൽ വരുംവർഷങ്ങളിൽ വൻ വർധനവുണ്ടാകുമെന്നാണ് യുഎസ് ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ. 2025ൽ ഇത്തരം 3,000 മിസൈലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, 2035 ആകുമ്പോഴേക്കും ഇത് 16,000 ആയി കുതിച്ചുയരുമെന്ന് ഇന്റലിജൻസ് മേധാവി വ്യക്തമാക്കി. ഇതിനുപുറമെ ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നീ മേഖലകളിൽ സജീവമായ അൽ-ഖ്വയ്ദ, ഐഎസ്ഐഎസ് തുടങ്ങിയ ഭീകരസംഘടനകൾ ഇപ്പോഴും ആഗോളതലത്തിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Similar Posts