< Back
World
അഴിമതി കേസ്; മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യക്കെതിരെ അറസ്റ്റ് വാറണ്ടുമായി പാക്കിസ്താൻ കോടതി
World

അഴിമതി കേസ്; മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യക്കെതിരെ അറസ്റ്റ് വാറണ്ടുമായി പാക്കിസ്താൻ കോടതി

Web Desk
|
5 Dec 2024 5:35 PM IST

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇമ്രാൻ ഖാന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ടുളള പ്രക്ഷോഭങ്ങൾ പാക്കിസ്താനിൽ അരങ്ങേറിയത്

ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാക്കിസ്താൻ കോടതി. 140 മില്യൺ രൂപയിലധികം വിലമതിക്കുന്ന ആഢംഭര സമ്മാനങ്ങൾ വിൽപ്പന നടത്തി എന്നാണ് ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇമ്രാൻ ഖാന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ടുളള പ്രക്ഷോഭങ്ങൾ പാക്കിസ്താനിൽ അരങ്ങേറിയത്. 200ൽ അധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലില്‍ തടവിലാണ്. പ്രതിഷേധ റാലിക്ക് ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയായിരുന്നു നേതൃത്വം നൽകിയത്. ഇമ്രാൻ ഖാൻ നമുക്കൊപ്പം എത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കരുതെന്നും മടങ്ങിപ്പോകരുതെന്നും ബുഷ്‌റ ബീബി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

അതുവരെയും മാധ്യമങ്ങളിലോ പൊതുരംഗങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാത്ത ബുഷ്റ ബീബി പാക്കിസ്താൻ ജനതയെ അമ്പരിപ്പിച്ചായിരുന്നു ജനകീയ പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് കടന്നുവന്നത്. ഇമ്രാൻ ഖാന്റെ നിർദേശപ്രകാരമാണ് ബുഷ്‌റ ബീബി ജനകീയ പ്രക്ഷോഭത്തിനു മുന്നിലേക്ക് ഇറങ്ങിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. 'അവസാനം വരെ പോരാടുക' എന്നായിരുന്നു അണികളോട് ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ ആഹ്വാനം.

ഇമ്രാൻ ഖാന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ട് നവംബർ 25, 26 ദിവസങ്ങളിലായിരുന്നു പതിനായിരങ്ങൾ രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. തുടർന്നുണ്ടായ ജനരോഷം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ നിരവധി പ്രവർത്തകർ കൊല്ലപ്പെടുകയും നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമൊഴിഞ്ഞ പൊലീസ് കുറ്റം മുഴുവൻ ബുഷ്‌റയ്ക്കുമേൽ ചാർത്തുകയും ചെയ്തു.

Similar Posts