
പോകാനിടമില്ലാതെ നിസ്സഹായരായി പതിനായിരങ്ങൾ; ഗസ്സ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
|മുഴുവൻ പേരും ഉടൻ ഗസ്സ സിറ്റി വിടണമെന്ന് ഇസ്രയേൽ സേന ആവർത്തിച്ചു
തെൽ അവിവ്: അന്താരാഷ്ട്ര സമ്മർദം തള്ളി ഗസ്സ സിറ്റിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. നഗരത്തിന്‍റെ മധ്യഭാഗത്തേക്ക് രണ്ട് ദിശകളിൽ നിന്നുമായി സൈന്യം തള്ളിക്കയറുകയാണ്. എൻക്ലേവിലെ ഏറ്റവും വലിയ നഗര കേന്ദ്രത്തിൽ നിന്ന് ഗസ്സക്കാരെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. ലക്ഷങ്ങളെയാണ് ഇതിനകം ഗസ്സ സിറ്റിയിൽ നിന്നും ഇസ്രായേൽ പുറന്തള്ളിയത്.പോകാൻ ഇടംപോലുമില്ലാതെ പതിനായിരങ്ങൾ മരണം കാത്തുകഴിയുകയാണ്. മുഴുവൻ പേരും ഉടൻ ഗസ്സ സിറ്റി വിടണമെന്ന് ഇസ്രയേൽ സേന ആവർത്തിച്ചു.
ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പിന് പിന്നാലെ പലായനത്തിന് ഉപയോഗിക്കാന്‍ അനുവദനീയമായ ഏക പാതയായി അല്‍ റഷീദ് തീരദേശ റോഡിനെ ഇസ്രായേല്‍ സൈന്യം നിശ്ചയിച്ചിട്ടുണ്ട്. ഹമാസിനെതിരെ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ, വ്യോമസേനയുടെ പിന്തുണയോടെ കാലാൾപ്പട, ടാങ്കുകൾ, പീരങ്കികൾ എന്നിവ ഉൾനഗരത്തിലേക്ക് മുന്നേറുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് നദവ് ഷോഷാനി വ്യാഴാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു
."ജനത്തിരക്കുള്ള പ്രദേശങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുകയും ആളുകൾ ജീവന് വേണ്ടി പരക്കം പായുകയും ചെയ്യുന്നു'' മധ്യ ഗസ്സയിലെ നുസൈറാത്തിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് അൽ ജസീറയിലെ ഹാനി മഹ്മൂദ് പറഞ്ഞു.
ഡ്രോണുകളുടെയും യുദ്ധവിമാനങ്ങളുടെയും വ്യോമാക്രമണങ്ങൾ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ എന്നിവയിൽ നിന്നുള്ള സ്ഫോടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ സിറ്റിയിലെ ജനങ്ങൾ പരിഭ്രാന്തരാണെന്ന് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഗസ്സ സിറ്റിയിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. ഗസ്സയിലെ 2.1 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 35 ശതമാനം - ഏകദേശം 740,000 ആളുകൾ ഇപ്പോഴും എൻക്ലേവിന്‍റെ വടക്കൻ പ്രദേശത്താണെന്ന് പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. എന്നിരുന്നാലും, തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾ കൂടുതൽ ആളുകളെ പുറത്താക്കുകയും അടിസ്ഥാന സേവനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നതിനാൽ, എണ്ണം കുറയാൻ സാധ്യതയുണ്ടെന്ന് ബ്യൂറോ സൂചന നൽകി.
ഗസ്സയുടെ വടക്കൻ പ്രദേശത്തേക്കുള്ള സികിം ക്രോസിങ് അടച്ചതും ചില ഭക്ഷ്യവസ്തുക്കളുടെ നിരോധനവും ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങളെ ഇസ്രായേൽ വ്യവസ്ഥാപിതമായി തടയുന്നുവെന്ന് യുഎൻ ഹ്യുമാനിറ്റേറിയിൻ ഓഫീസ്(ഒസിഎച്ച്എ) കുറ്റപ്പെടുത്തി.
ഗസ്സ നഗരത്തിന് പുറത്ത്, എൻക്ലേവിന്റെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേലി വെടിവെപ്പിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.തെക്കൻ ഗാസ നഗരമായ റഫയിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലിലെ തുറമുഖ നഗരമായ ഈലാത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ഹോട്ടലിന് തീപിടിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി.ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാ സമിതിയിൽ വിവിധ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.