< Back
World
ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ച് യു.എസ് ചർച്ച്
World

ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ച് യു.എസ് ചർച്ച്

Web Desk
|
3 July 2022 6:48 PM IST

ഫലസ്തീനും ഇസ്രയേലിക്കും വ്യത്യസ്ത നിയമങ്ങൾ നടപ്പാക്കുന്ന ഇസ്രയേൽ അപ്പാർത്തീഡ് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തെ 31 അംഗങ്ങളിൽ 28 പേരും പിന്തുണച്ചു

ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി (അപ്പാർത്തീഡ് സ്‌റ്റേറ്റ്) പ്രഖ്യാപിച്ച് യു.എസിലെ പ്രസ്ബിറ്റീരിയൻ ചർച്ച്. ചർച്ചിന്റെ 225ാം ജനറൽ അസംബ്ലിയിൽ വോട്ട് ചെയ്താണ് ഇസ്രായേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിക്കുകയും നഖബാ ദിനാചരണം ചർച്ച് കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തത്. ഏഴര ലക്ഷത്തിലേറെ ഫലസ്തീൻ നിവാസികളെ 1948 ഇസ്രായേൽ രൂപവത്കരിച്ചതിനെതിരെ നടത്തുന്ന പ്രതിഷേധ ദിനാചാരണമാണ് നഖബ. മേയ് 15നാണ് ദിനം ആചരിച്ചുവരുന്നത്.


1.7 മില്യൺ അംഗങ്ങളുള്ള ചർച്ചാണ് ഇസ്രയേലിനെ വർണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. 'ഫലസ്തീനികളുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ നിയമങ്ങൾ, നയങ്ങൾ, പ്രവൃത്തികൾ എന്നിവയെല്ലാം വർണ വിവേചനത്തിന്റെ അന്താരാഷ്ട്ര നിയമത്തിന്റെ നിർവചനം ശരിവെക്കുന്നതാണ്' പ്രസ്ബിറ്റീരിയൻ ചർച്ചിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ ഗാസ അധിനിവേശം നിർത്താനും ജറുസലേമിൽ സമാധാനപൂർവമായി ആരാധന നിർവഹിക്കാൻ ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.



ഫലസ്തീനും ഇസ്രയേലിക്കും വ്യത്യസ്ത നിയമങ്ങൾ നടപ്പാക്കുന്ന ഇസ്രയേൽ അപ്പാർത്തീഡ് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തെ 31 അംഗങ്ങളിൽ 28 പേരും പിന്തുണച്ചു. നഖബ ദിനാചരണം ചർച്ച് കലണ്ടറിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തിന് അനുകൂലമായി 31 അംഗങ്ങളും വോട്ട് ചെയ്തു.

അന്താരാഷ്ട്രാ നിയമപ്രകാരം കൂട്ടായശിക്ഷയെന്ന് വിലയിരുത്തപ്പെടുന്ന ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രയേൽ ചെയ്തികൾ ഇല്ലാതാക്കാൻ യു.എസ് ഗവൺമെൻറ് ഇടപെടണമെന്നും ചർച്ച് ആവശ്യപ്പെട്ടു.


ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശവും തദ്ദേശീയർക്കെതിരെയുള്ള അതിക്രമവും ആംനസ്റ്റി ഇൻറർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും വർണ വിവേചനമായി പ്രഖ്യാപിച്ചതാണ്. ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ വർണ വിവേചനം നടത്തുന്നതായി യുഎസ് മനുഷ്യാവകാശ നിരീക്ഷകനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Presbyterian Church in the US declares Israel an apartheid state

Similar Posts