< Back
World
ഖാംനഈയുടെ കൊലപാതകം:   പാകിസ്താനില്‍ പ്രതിഷേധം,   യുഎസ് എംബസി അടിച്ചുതകര്‍ത്തു,  ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
World

ഖാംനഈയുടെ കൊലപാതകം: പാകിസ്താനില്‍ പ്രതിഷേധം, യുഎസ് എംബസി അടിച്ചുതകര്‍ത്തു, ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

റിഷാദ് അലി
|
1 March 2026 1:38 PM IST

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇതിനിടയില്‍ നടന്ന വെടിവെപ്പിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്.

കറാച്ചി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ പ്രതിഷേധം. കറാച്ചിയിലെ യുഎസ് എംബസി പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇതിനിടയില്‍ നടന്ന വെടിവെപ്പിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. 30ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചതായി പൊലീസ് സർജൻ ഡോ. സുമ്മയ്യ സയ്യിദ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ കൂടിയേക്കാം.

കോൺസുലേറ്റിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടുകയും പിന്നീട് സുരക്ഷാ വേലികൾ ഭേദിച്ച് വളപ്പിനുള്ളിലേക്ക് കടക്കുകയുമായിരുന്നു. വടിയും കല്ലും ഉപയോഗിച്ചാണ് കോണ്‍സുലേറ്റ് തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരക്ഷാ ഏജന്‍സികളിപ്പോള്‍ പ്രദേശം വളഞ്ഞിട്ടുണ്ട്.

അതേസമയം വെടിവയ്പ്പുണ്ടായ സാഹചര്യത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. കറാച്ചി അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിനോട്, സിന്ധ് ആഭ്യന്തര മന്ത്രി സിയാഉൽ ഹസൻ ലഞ്ചാർ വിവരങ്ങൾ തേടിയിട്ടുണ്ട്. സെൻസിറ്റീവായ സ്ഥാപനങ്ങളുടെ സുരക്ഷ കൂടുതൽ ഫലപ്രദമാക്കാനും അദ്ദേഹം ഉത്തരവിട്ടു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്.

Similar Posts