< Back
World
Qatar forum honors Palestinian journalist Wael Al-Dahdouh
World

ഫലസ്തീൻ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹിന് ദോഹ ഫോറത്തിൽ ആദരം

Web Desk
|
7 Dec 2024 10:48 PM IST

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദഹ്ദൂഹിന് ഫലകം സമ്മാനിച്ചു.

ദോഹ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ നേർക്കാഴ്ചകൾ ലോകത്തിന് മുന്നിലെത്തിച്ച അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന് 22-ാം ദോഹ ഫോറത്തിൽ ആദരം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദഹ്ദൂഹിന് ഫലകം സമ്മാനിച്ചു. ഉറ്റവരെ മുഴുവൻ യുദ്ധം കവർന്നെടുത്തിട്ടും അക്ഷോഭ്യനായി യുദ്ധഭൂമിയിൽ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയാണ് വാഇൽ ദഹ്ദൂഹ്.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ തന്റെ കുടുംബത്തെ തന്നെയാണ് വാഇലിന് നഷ്ടമായത്. ഭാര്യയും മകളും മകനും ഒരു പേരക്കുട്ടിയും 2023 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. 2024 ജനുവരിൽ മറ്റൊരു മകനായ ഹംസയെക്കൂടി ഇസ്രായേൽ ആക്രമണത്തിൽ നഷ്ടമായി. ഫോട്ടോ ജേണലിസ്റ്റായിരുന്നു 27 വയസുകാരനായ ഹംസ. യുദ്ധഭൂമിയിൽ പിതാവിനെപ്പോലെ ഒന്നിനെയും ഭയപ്പെടാതെ നിന്ന മാധ്യമപ്രവർത്തകനായിരുന്നു ഹംസ ദഹ്ദൂഹ്. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ഹംസയെ വധിച്ചത്.

ഇസ്രായേൽ ആക്രമണത്തിൽ വാഇലിനും പരിക്കേറ്റിരുന്നു. കാമറാമാൻ സാമിർ അബൂ ദഖ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിലെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ മുറിവുകളുമായി ദഹ്ദൂഹ് ക്യാമറക്ക് മുന്നിലെത്തിയിരുന്നു. സ്വന്തം ജീവൻ പോലും പണയംവെച്ചാണ് വാഇൽ ഗസ്സയിലെ ഇസ്രായേൽ ക്രൂരതയുടെ ഭീകരമുഖം ലോകത്തിന് മുന്നിലെത്തിച്ചത്.

Similar Posts