< Back
World
ഖുർആൻ കത്തിക്കൽ: സ്വീഡിഷ് അംബാസഡറെ വിളിച്ചു വരുത്തി അറബ് രാജ്യങ്ങൾ
World

ഖുർആൻ കത്തിക്കൽ: സ്വീഡിഷ് അംബാസഡറെ വിളിച്ചു വരുത്തി അറബ് രാജ്യങ്ങൾ

Web Desk
|
23 July 2023 11:45 AM IST

ഇറാഖ് സർക്കാർ ഇറാഖിലെ സ്വീഡിഷ് സ്ഥാനപതിയെ പുറത്താക്കുകയും സ്വീഡനിലെ ഇറാഖ് അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു

ബാഗ്ദാദ്: സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കത്തിച്ചതിൽ ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. സൗദി, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ സ്വീഡിഷ് അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഇറാഖ് സർക്കാർ സീഡിഷ്, ഡാനിഷ് അധികൃതരെ പ്രതിഷേധം അറിയിച്ചു. ഇറാഖിലെ സ്വീഡിഷ് സ്ഥാനപതിയെ പുറത്താക്കുകയും സ്വീഡനിലെ ഇറാഖ് അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഹീനവും അസ്വീകാര്യവുമായ ഇത്തരം നടപടികൾ തടയണമെന്നും കുറ്റക്കാർക്കതിരെ ഗൗരവവും മാത്യകപരവുമായ നടപടി അടിയന്തരമായി സ്വീകരിക്കാൻ സ്വീഡിഷ് അധികൃതർ തയാറാകണമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അവശ്യപ്പെട്ടു.

സ്റ്റോക്ക്‌ഹോമിലെ ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കോപ്പി നശിപ്പിച്ച സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോഓപ്പറേഷൻ സെക്രട്ടറി ഇബ്രാഹീം താഹ ശകതമായ ഭാഷയിൽ അപലപിച്ചു. നിന്ദ്യമായ പ്രവർത്തിക്ക് ഭയാനകമായ അനന്തരഫലങ്ങൾ ഉണ്ടായേക്കുമെന്നിരിക്കെ സ്വീഡിഷ് അധികൃതർ വീണ്ടും ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകരുതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഡെൻമാർക്കിലെ ഇറാഖ് എംബസിക്ക് മുന്നിൽ ത്രീവ്ര വലതുപക്ഷക്കാർ ഖുർആനും ഇറാഖ് പതാകയും കത്തിച്ചതിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ ബാഗ്ദാദിലെ ഗ്രീൻ സോണിലേക്ക് ഇരച്ചുകയറി. ഡാനിഷ് എംബസിക്ക് മുന്നിൽ സമരക്കാർ തമ്പടിച്ചു. സ്വീഡനിൽ കഴിഞ്ഞ ദിവസം ഖുർആൻ കത്തിക്കപ്പെട്ടതിനെ തുടർന്ന് സ്വീഡിഷ് എംബസിക്ക് മുന്നിലും പ്രതിഷേധം നടന്നിരുന്നു.

Similar Posts