< Back
World
പുടിന് വേണ്ടി പോരാടാൻ സന്നദ്ധരാണ്: സിറിയൻ സൈന്യം
World

''പുടിന് വേണ്ടി പോരാടാൻ സന്നദ്ധരാണ്'': സിറിയൻ സൈന്യം

Web Desk
|
20 March 2022 7:41 PM IST

മിഡിൽ ഈസ്റ്റിലെ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് സിറിയ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വേണ്ടി യുക്രൈനിൽ പോരാടാൻ സന്നദ്ധരാണെന്ന് സിറിയൻ സൈന്യം. സിറിയൻ യുദ്ധസമയത്ത് നേടിടയെടുത്ത പരിശീലന മുറകളും തന്റെ വൈദഗ്ധ്യവും പുടിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന് എൻ.ഡി.എഫ് കമാൻഡറായ നബീൽ അബ്ദുല്ല പറഞ്ഞു. എന്നാൽ യുക്രൈനിലേക്ക് പോകാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിട്ടില്ലെന്നും കമാൻഡർമാർ വ്യക്തമാക്കി.

''സിറിയൻ-റഷ്യൻ നേതൃത്വങ്ങളിൽ നിന്ന് ഞങ്ങൾക്ക് നിർദേശങ്ങൾ ലഭിച്ചാൽ, ഞങ്ങൾ നീതിയുക്തമായ യുദ്ധം ചെയ്യും,'' നബീൽ അബ്ദുല്ല കൂട്ടിച്ചേർത്തു. എന്നാൽ സിറിയൻ സൈന്യത്തെ തങ്ങളുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന കാര്യത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല. മിഡിൽ ഈസ്റ്റിലെ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് സിറിയ. 2015 ലെ സിറിയൻ യുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിമത സേനയെ പരാജയപ്പെടുത്താൻ സഹായിച്ചിരുന്നു. യുക്രൈനിലെ യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ സിറിയയിൽ നിന്നും നിരവധിയാളുകളെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട ചെയ്യാൻ സാധ്യതയുണ്ടെന്നു തന്നെയാണ് കരുതുന്നത്.

അതേസമയം റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രൈൻ അറിയിച്ചു. നാന്നൂറോളം പേർക്ക് അഭയം നൽകിയിരുന്ന മാരിയോപോളിലെ സ്‌കൂളിനു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഹൈപ്പർസോണിക് മിസൈലാണ് റഷ്യൻ സൈന്യം തൊടുത്തുവിട്ടത്. റഷ്യൻ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്.

ഹൈപ്പർസോണിക് മിസൈൽ വീണ്ടും യുക്രൈനിൽ വിക്ഷേപിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. മുമ്പ്, ഇവിടെ ഒരു തിയേറ്ററിന് നേരെ ആക്രമണം നടന്നിരുന്നു. രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Similar Posts