
'റഷ്യ എന്നും ഇറാന്റെ വിശ്വസ്ത പങ്കാളി': ട്രംപിന്റെ ഭീഷണിക്കിടെ മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് പുടിന്‍
|മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നതിനിടെയാണ് പിന്തുണയുമായി പുടിന്‍ രംഗത്ത് എത്തുന്നത്
മോസ്കോ: ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുത്ജബ ഖാംനഈയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. മോസ്കോ തെഹ്‌റാന് നൽകുന്ന പിന്തുണ പുടിൻ ആവർത്തിച്ചു. ഇറാനുമായുള്ള ബന്ധത്തിൽ റഷ്യ എന്നും വിശ്വസ്ത പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ സായുധ ആക്രമണത്തെ നേരിടുന്ന ഈ സമയത്ത്, ഈ പദവി തീർച്ചയായും വലിയ ധൈര്യവും സമർപ്പണവും ആവശ്യപ്പെടുന്നുണ്ടെന്നും മുജ്തബയ്ക്കുള്ള സന്ദേശത്തിൽ പുടിൻ പറഞ്ഞു
" ഇറാനിപ്പോള്‍ സായുധ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ഉന്നത പദവിയിലെ നിങ്ങളുടെ പ്രവർത്തനം വലിയ ധൈര്യവും അർപ്പണബോധവും ആവശ്യപ്പെടുന്നതാണ് എന്നതില്‍ സംശയമില്ല. നിങ്ങളുടെ പിതാവിന്റെ ദൗത്യം നിങ്ങൾ അന്തസ്സോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും, കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഇറാനിയൻ ജനതയെ നിങ്ങൾ ഒരുമിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്''- പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
"ഇറാനോടുള്ള ഞങ്ങളുടെ അചഞ്ചലമായ പിന്തുണയും ഐക്യദാർഢ്യവും വീണ്ടും ഉറപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റഷ്യ എന്നും ഇറാന്റെ വിശ്വസ്ത പങ്കാളിയായി തുടരും. നിങ്ങളുടെ മുന്നിലുള്ള പ്രയാസകരമായ ദൗത്യങ്ങൾ പരിഹരിക്കുന്നതിൽ വിജയം നേരുന്നു. അതോടൊപ്പം നല്ല ആരോഗ്യവും ആത്മവീര്യവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു''- പുടിന്‍ വ്യക്തമാക്കി.
യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷിയായ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായാണ് മകൻ മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തത്. ഇറാൻ പ്രസിഡന്റും സുപ്രീം കൗൺസിലും സൈന്യവും 56കാരനായ മുജ്തബക്ക് പിന്തുണ പ്രഖ്യപിച്ചു. ഇതിനിടെ മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ അനുമതിയോ താത്പര്യമോ പരിഗണിക്കാതെയാണ് പുതിയ നേതാവിനെ ഇറാൻ തെരഞ്ഞെടുത്തതെന്നും അധികനാൾ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി.