< Back
World
യുദ്ധത്തിന് അന്ത്യമാകുമോ? ബെലാറൂസിൽ റഷ്യൻ-യുക്രൈൻ സമാധാന ചർച്ചയ്ക്ക് തുടക്കം
World

യുദ്ധത്തിന് അന്ത്യമാകുമോ? ബെലാറൂസിൽ റഷ്യൻ-യുക്രൈൻ സമാധാന ചർച്ചയ്ക്ക് തുടക്കം

Web Desk
|
28 Feb 2022 3:13 PM IST

അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയമെന്നാണ് യുക്രൈൻ വാർത്താകുറിപ്പിലൂടെ അറിയിച്ചത്

റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാംദിവസം പിന്നിടുന്നതിനിടെ നിർണായക സമാധാന ചർച്ചയ്ക്ക് അയൽരാജ്യമായ ബെലാറൂസില്‍ തുടക്കം. റഷ്യയുടെ മുന്‍കൈയിലാണ് ചര്‍ച്ചയ്ക്ക് സാധ്യതയൊരുങ്ങിയത്.

മുന്നില്‍ വെടിനിര്‍ത്തലും സേനാപിന്മാറ്റവും

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡന്റ് അലെക്‌സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്‌ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ ബെലാറൂസിലെത്തിയ റഷ്യൻ സംഘത്തിലുണ്ട്. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയമെന്നാണ് യുക്രൈൻ വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിട്ടുള്ളത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്‌ള്ദാമിർ പുടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്. ഇന്നലെത്തന്നെ ബെലാറൂസിലെത്തിയിട്ടുണ്ട് സംഘം.

Summary: Russian-Ukrainian delegations arrived in Belarus; Peace talks to be held soon

Similar Posts