
2024ല്‍ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഫലസ്തീൻ പതാകകൾ വീശുന്നു Photo - Reuters
ഗസ്സ വംശഹത്യ: ഇസ്രായേൽ ഫുട്‌ബോളിനെ വിലയ്ക്കണമെന്നാവശ്യപ്പെട്ട് യുവേഫക്ക് കത്തെഴുതി നിയമവിദഗ്ധർ
|ഗസ്സയിലെ കായികരംഗത്തിന് ഇസ്രായേൽ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
ന്യൂയോര്‍ക്ക്: ഗസ്സയിലെ വംശഹത്യയുടെ പേരിൽ ഇസ്രായേല്‍ ഫുട്ബോളിനെ വിലക്കണമെന്നാവശ്യപ്പെട്ട് 30ലധികം വരുന്ന നിയമ വിദഗ്ധർ. ഇസ്രായേലിനെ നിരോധിക്കുന്നത് അടിയന്തിരമായി പരിഗണിക്കണം എന്നാണ് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിന് അയച്ച കത്തില്‍ നിയമവിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനോസൈഡ് പ്രിവൻഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എലിസ വോൺ ജോഡൻ-ഫോർജി, യുഎൻ വിദഗ്ധര്‍, അന്താരാഷ്ട്ര നിയമങ്ങളിലെ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് കത്തയച്ചിരിക്കുന്നത്.
ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കത്ത്. ഗസ്സയിലെ കായികരംഗത്തിന് ഇസ്രായേൽ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
'2023 ഒക്ടോബറിൽ ഇസ്രായേൽ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 421 ഫലസ്തീൻ ഫുട്ബോൾ കളിക്കാർ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ബോംബിങ് കാമ്പെയ്ൻ ഗസ്സയിലെ ഫുട്ബോൾ അടിസ്ഥാന സൗകര്യങ്ങളെ വ്യവസ്ഥാപിതമായി നശിപ്പിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു തലമുറയിലെ മുഴുവൻ കായികതാരങ്ങളെ നശിപ്പിക്കുന്നതും ഫലസ്തീൻ കായികരംഗത്തിന്റെ ഘടനയെ തന്നെ ഇല്ലാതാക്കുന്നതാണ് ഇസ്രായേലിന്റെ ചെയ്തികളെന്നും'- കത്തില്‍ പറയുന്നു.
വംശഹത്യ ഉൾപ്പെടെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ യുവേഫ പങ്കാളിയാകരുതെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അതേസമയം ഇസ്രായേലിനെ എല്ലാ കായിക ഇനങ്ങളില്‍ നിന്നും വിലക്കണമെന്ന് സ്പാനിഷ് സ്‌പോര്‍ട്‌സ് മന്ത്രി പിലാര്‍ അലെഗ്രിയയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.