
'ഇസ്രായേലിന് വേണ്ടി പോരാടാൻ ആരും ആഗ്രഹിക്കുന്നില്ല': സെനറ്റ് ഹിയറിങ്ങിൽ നാടകീയ രംഗങ്ങൾ, പ്രതിഷേധിച്ചയാളെ പുറത്താക്കി
|അമേരിക്കയിലെ ജനങ്ങളെ എന്തിനാണ് അപകടത്തിലേക്ക് തള്ളിവിടുന്നത് എന്ന് സെനറ്റിനോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയിൽ ബ്രയാൻ മക്ഗിന്നിസ് ചോദിച്ചിരുന്നു
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കം നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥനെ സെനറ്റ് ഹിയറിങില്‍ നിന്ന് പുറത്താക്കി.
വരുന്ന തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയിൽ നിന്ന് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്ന ബ്രയാൻ മക്ഗിന്നിസിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുപുറത്താക്കിയത്.
ഇവിടെ ആർക്കും ഇസ്രായേലിന് വേണ്ടി പോരാടാൻ താൽപ്പര്യമില്ല എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മുറിയിൽ നിന്നും പുറത്തേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ സെനറ്റ് ഹിയറിങ് തടസപ്പെടുകയും ചെയ്തു.
മക്ഗിന്നിസിനെ മുറിയിൽ നിന്ന് പുറത്താക്കാൻ മൊണ്ടാനയിൽ നിന്നുള്ള സെനറ്ററും യുഎസ് വെറ്ററനുമായ ടിം ഷീഹി, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം. എന്നാല്‍ സാഹചര്യം ശാന്തമാക്കുവാന്‍ വേണ്ടിയാണ് താന്‍ ഇടപെട്ടതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
അമേരിക്കയിലെ ജനങ്ങളെ എന്തിനാണ് അപകടത്തിലേക്ക് തള്ളിവിടുന്നത് എന്ന് സെനറ്റിനോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയില്‍ ബ്രയാൻ മക്ഗിന്നിസ് ചോദിച്ചിരുന്നു. പ്രതിഷേധിച്ചതിന് പിന്നാലെ അദ്ദേഹം അറസ്റ്റിലായെന്നാണ് വിവരം.
അതേസമയം ഇറാന് മേൽ ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും. തെഹ്റാന്‍ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്. ഇതിനിടെ യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതിയും ലഭിച്ചു. 47നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.
Watch Video