< Back
World
ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളില്‍ പിടിമുറുക്കുന്നു; മുന്നറിയിപ്പുമായി സിംഗപ്പൂര്‍
World

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളില്‍ പിടിമുറുക്കുന്നു; മുന്നറിയിപ്പുമായി സിംഗപ്പൂര്‍

Web Desk
|
18 May 2021 2:39 PM IST

ഇന്ത്യയില്‍ കണ്ടെത്തിയ ബി1617 പോലുള്ള വകഭേദങ്ങള്‍ കുട്ടികളെ പിടികൂടുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടിച്ചിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി സിംഗപ്പൂര്‍. ഇന്ത്യയില്‍ കണ്ടെത്തിയ ബി1617 പോലുള്ള വകഭേദങ്ങള്‍ കുട്ടികളെ പിടികൂടുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടിച്ചിടാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മേയ് 28 വരെയാണ് സ്കൂളുകള്‍ അടച്ചിടുന്നത്. പ്രൈമറി തലം മുതല്‍ ജൂനിയര്‍ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വകഭേദം എത്ര കുട്ടികളെ ബാധിച്ചുവെന്ന കണക്ക് വ്യക്തമല്ല. ഇവയിൽ ചിലത് (വൈറസ്) കൂടുതല്‍ അപകടകാരികളാണ്, അവ ചെറിയ കുട്ടികളെ ആക്രമിക്കുന്നതായി തോന്നുന്നു," വിദ്യാഭ്യാസ മന്ത്രി ചാൻ ചുൻ സിംഗ് പറഞ്ഞു. വൈറസ് ബാധിച്ച കുട്ടികളിലാരും ഗുരുതരമായ രോഗികളല്ലെന്നും കുറച്ച് പേർക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച, സിംഗപ്പൂരില്‍ 38 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു, സെപ്റ്റംബർ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗപ്പൂരില്‍ വളരെ ചെറിയ ഭാഗത്തെ മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാപനം വര്‍ധിക്കുന്നുണ്ട്. പൊതുപരിപാടികള്‍ക്കും കൂട്ടം ചേരുന്നതിനും രാജ്യത്ത് ഞായറാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രാജ്യം സാധാരണ നിലയിലായിരുന്നു. ഇപ്പോള്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കയാണ്. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകളെങ്കിലും കൃത്യമായ കണക്ക് അധികൃതര്‍ നല്‍കിയിട്ടില്ല.

Similar Posts