
ഗസ്സയിൽ ആറാം ബന്ദി കൈമാറ്റം പൂർത്തിയായി; നാല് ഫലസ്തീൻ തടവുകാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
|ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേലും ഹമാസും ആറാം തവണയും ബന്ധികൈമാറ്റം പൂർത്തിയാക്കി. ഗസ്സയിൽ തടവിലാക്കിയ മൂന്ന് പേരെയാണ് ഹമാസ് വിട്ടയച്ചത്. പകരം ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയ 369 ഫലസ്തീനികളെ മോചിപ്പിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ മോചിപ്പിക്കപ്പെട്ട ഫലസ്തീനികളിൽ നാല് പേരുടെ നില ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോചിപ്പിക്കുന്നതിന്റെ അവസാന നിമിഷം വരെ ഇസ്രായേൽ സൈന്യം തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതായി തടവുകാർ വെളിപ്പെടുത്തി.
ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്ബന്ദിമോചനം നടക്കുന്നുണ്ടെങ്കിലും ഗസ്സയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഗസ്സയിൽ മാനുഷിക പ്രതിസന്ധി രൂക്ഷമാണെന്നും, മേഖലയിലേക്ക് എത്തുന്ന സഹായങ്ങൾ ഇസ്രായേൽ സേന തടഞ്ഞ് വെക്കുകയാണെന്നും ഹമാസ് ആരോപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം ഫലസ്തീനികളുമായി ഏറ്റുമുട്ടി. ഹെബ്രോൺ നഗരത്തിനടുത്തുള്ള സൂരിഫ് പട്ടണത്തിൽ നടന്ന ആക്രമണത്തിൽ ഒരു യുവാവിന് പരിക്കേറ്റു.
അതേസമയം, ഗസ്സയിൽ വെടിനിർത്തൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഇറാന്റെ സ്വാധീനം തടയുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ആറ് ദിവസത്തെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തെൽ അവീവിലെത്തി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 48,239 പേർ മരിച്ചതായും 111,676 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പേർ മരിച്ചതായി കണക്കാക്കിയാൽ ആകെ മരണസംഖ്യ 61,709 ആണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.