
വെള്ളത്തിനടിയിൽ പോലും രക്ഷയില്ല; സ്കൂബ ഡൈവിങ്ങിനിടെ പരിശീലകൻ മോശമായി പെരുമാറിയതായി സോളോ ട്രാവലര്‍, വീഡിയോ
|ഈജിപ്തിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ റാഷ മെഡീൻ യുവതിക്കാണ് സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ ട്രെയിനറിൽ നിന്ന് മോശം അനുഭവമുണ്ടായത്
കെയ്റോ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഓരോ നിമിഷവും നിരവധി സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. സുരക്ഷിതമെന്ന് കരുതുന്ന വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത കാലം. വെള്ളത്തിനടിയിൽ പോലും അവര്‍ക്ക് രക്ഷയില്ലെന്നാണ് ഈജിപ്തിലെ ഒരു വനിതാ സോളോ ട്രാവലര്‍ പങ്കുവച്ച അനുഭവം തെളിയിക്കുന്നത്.
ഈജിപ്തിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ റാഷ മെഡീൻ യുവതിക്കാണ് സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ ട്രെയിനറിൽ നിന്ന് മോശം അനുഭവമുണ്ടായത്. ഇതിന്‍റെ വീഡിയോയും അവര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോൾ ഇൻസ്ട്രക്ടർ റാഷയെ പിൻഭാഗത്തും കാലുകളിലും അനുചിതമായി സ്പര്‍ശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് പലതവണ ആവര്‍ത്തിക്കുന്നുണ്ട്. ഒഴിഞ്ഞുമാറിയെങ്കിലും പരിശീലകൻ വിട്ടില്ലെന്നും യുവതി പറയുന്നു. പരിശീലനത്തിന്‍റെ തുടക്കം മുതൽ ഇൻസ്ട്രക്ടറുടെ പെരുമാറ്റം അസാധാരണമായി തോന്നിയെന്ന് മെഡീൻ കുറിക്കുന്നു.
ഈജിപ്തിലെ ഹുർഗഡയിൽ സ്കൂബ ഡൈവിങ് ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ ഡൈവ് സെന്‍ററിനെക്കുറിച്ച് ശരിയായി അന്വേഷിക്കണമെന്നും നിരവധി പ്രൊഫഷണൽ ഓപ്പറേറ്റർമാരുണ്ടെന്നും അവരെ മാത്രമേ സമീപിക്കാവൂ എന്നും യുവതി ഓര്‍മിപ്പിക്കുന്നു. ഒപ്പം യാത്ര ചെയ്യുമ്പോഴോ ഡൈവിങ് നടത്തുമ്പോഴോ സമാനമായ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അത് കമന്‍റിൽ തുറന്നുപറയണമെന്നും അവര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ചിലര്‍ സമാന അനുഭവങ്ങൾ പങ്കുവച്ചു. മറ്റു ചിലർ ഡൈവിംഗ് സെന്ററിലും പ്രൊഫഷണൽ പരിശീലന സംഘടനകളിലും പരാതി നൽകാൻ മെഡീനെ ഉപദേശിച്ചു.