< Back
World
ഒരു കമ്പനിയുടെയും കണക്കുപുസ്തകങ്ങളിൽ ഫലസ്തീൻ ജനതയുടെ രക്തം പുരളാൻ പാടില്ല; ഇസ്രായേൽ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിരോധിച്ച് സ്പെയിൻ

പെഡ്രോ സാഞ്ചസ് Photo| MediaOne

World

ഒരു കമ്പനിയുടെയും കണക്കുപുസ്തകങ്ങളിൽ ഫലസ്തീൻ ജനതയുടെ രക്തം പുരളാൻ പാടില്ല; ഇസ്രായേൽ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിരോധിച്ച് സ്പെയിൻ

Web Desk
|
1 Oct 2025 1:23 PM IST

ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുകയും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശ ഭീകരതയെ ഏറ്റവും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ.

മാഡ്രിഡ്: ഫലസ്തീനിൽ അധിനിവേശം തുടരുന്ന ഇസ്രായേൽ ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തി സ്പെയിൻ ഭരണകൂടം. സ്പെയിനിലുള്ള ഇസ്രായേലി കമ്പനികളുടെ ഉൽപന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും സ്പാനിഷ് സർക്കാർ അറിയിച്ചു. ​ഗസ്സയിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ അപലപിച്ചുകൊണ്ട് അടുത്തിടെ പാസ്സാക്കിയ ഉത്തരവ് പ്രകാരം, ഇസ്രായേലി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നിരോധിക്കുകയാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

'ഒരു കമ്പനിയുടെയും കണക്കുപുസ്തകങ്ങളിൽ ഫലസ്തീൻ ജനതയുടെ രക്തം പുരളാൻ പാടില്ല. സ്പെയിനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയും ഇസ്രായേലിന്റെ അധിനിവേശത്തിൽ നിന്ന് ലാഭം കൊയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനാവശ്യമായ എല്ലാ നടപ‌ടികൾക്കും എന്റെ ഓഫീസ് മുൻകൈയ്യെടുക്കും.' സ്പാനിഷ് ഉപഭോക്തൃ കാര്യ മന്ത്രി പാബ്ലോ ബുസ്റ്റിൻഡുയ് പ്രസ്താവിച്ചു.

ഫലസ്തീനിൽ അധിനിവേശം തുടരുന്ന ഇസ്രായേലിന്റെ ഡാറ്റാബേസുകൾ 11 രാജ്യങ്ങളിലായി 158 സ്ഥാപനങ്ങളുണ്ടെന്ന കണക്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിവരിച്ചതുപോലെ, ​ഗസ്സയിൽ തുടരുന്ന വംശഹത്യ തടയുക എന്ന ലക്ഷ്യത്തോടെ ഇസ്രായേലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തുന്ന നടപടികളുടെ ഭാ​ഗമായാണ് ഈ ഉത്തരവ്.

ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുകയും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശ ഭീകരതയെ ഏറ്റവും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സാഞ്ചസ് സർക്കാർ മിക്ക നാറ്റോ സഖ്യകക്ഷികളേക്കാളും മുന്നോട്ട് പോയിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെതിരെയുള്ള നിയമനടപടികളെയും സ്പെയിൻ പിന്തുണച്ചു. ​ഗസ്സയിലും റഷ്യ-ഉക്രൈൻ യുദ്ധത്തിലുമുള്ള യൂറോപ്പിന്റെ ഇരട്ടത്താപ്പിനെ നിശിതമായി വിമർശിച്ച പ്രധാനമന്ത്രി, വംശഹത്യയോടുള്ള അന്താരാഷ്ട്ര പ്രതികരണങ്ങളെ ലോകപരാജയം എന്നാണ് വിശേഷിപ്പിച്ചത്.

2023 ഒക്ടോബർ 7 ന് ​ഗസ്സയിൽ ഇസ്രായേൽ ആരംഭിച്ച വംശഹത്യയ്ക്ക് ശേഷമുള്ള സ്പെയിനിന്റെ നിലപാട് സമീപകാലങ്ങളിലെ വിശാലമായ വിദേശനയ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2023 നവംബർ മുതൽ, ഇസ്രായേലിലേയ്ക്കുള്ള ആയുധ കയറ്റുമതിയുടെ ലൈസൻസുകൾ സ്പെയിൻ നിർത്തിവെച്ചിരിക്കുകയാണ്.

Similar Posts