
'ഞങ്ങളാരുടെയും അടിമകളല്ല, ഭീഷണികൾക്ക് നിന്നുകൊടുക്കില്ല': ട്രംപിന് മറുപടിയുമായി സ്പെയിൻ
|ഈ സംഘർഷം ഒരു വലിയ ആഗോള ദുരന്തത്തിന് കാരണമായേക്കാമെന്ന് സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
മാഡ്രിഡ്: സ്പെയിൻ മറ്റൊരു രാജ്യത്തിന്റെയും അടിമയാവില്ലെന്ന് ഉപപ്രധാനമന്ത്രി മരിയ ജീസസ് മോണ്ടെറോ. സ്പെയിനുമായുള്ള വ്യാപാര ബന്ധം വെട്ടിക്കുറക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം.
ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമതാവളം വിട്ടുതരില്ലെന്ന് സ്പെയിന്‍ നിലപാട് എടുത്തിരുന്നു. ഇതിനെയാണ് വ്യാപാരം ബന്ധം കാട്ടി ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. "ഞങ്ങളൊരിക്കലും മറ്റാരുടെയും അടിമകളാകാൻ പോകുന്നില്ല. ഭീഷണികളെ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല, ഒപ്പം ഞങ്ങളുടെ മൂല്യങ്ങളെ ഞങ്ങൾ സംരക്ഷിക്കുകയും ചെയ്യും''- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ഈ സംഘർഷം ഒരു വലിയ ആഗോള ദുരന്തത്തിന് കാരണമായേക്കാമെന്ന് സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. "ആരുടെയെങ്കിലും ഭാഗത്തുനിന്നുള്ള പ്രതികാര നടപടികൾ ഒഴിവാക്കാൻ വേണ്ടി മാത്രം ലോകത്തിന് ദോഷകരമായതോ ഞങ്ങളുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമായതോ ആയ ഒന്നിനും ഞങ്ങൾ കൂട്ടുനിൽക്കില്ലെന്നും ഒരു ടെലിവിഷൻ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയത്. അന്താരാഷ്ട്ര നിയമ ലംഘനത്തെ പിന്തുണയ്ക്കില്ലെന്നും ഇറാനെതിരെ ആക്രമണം നടത്താൻ തങ്ങളുടെ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചിരുന്നു. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് വിമാനങ്ങൾ തിരിച്ചു പോവുകയും ചെയ്തിരുന്നു.