< Back
World
സിറിയൻ വിമതർ ദമസ്കസിനടുത്ത്; രാജ്യം വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി ബശ്ശാറുൽ അസദ്
World

സിറിയൻ വിമതർ ദമസ്കസിനടുത്ത്; രാജ്യം വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി ബശ്ശാറുൽ അസദ്

Web Desk
|
7 Dec 2024 10:38 PM IST

ഹിംസ് നഗരവും വിമതർ പൂർണമായും പിടിച്ചെടുത്തു

ദമസ്കസ്: ബശ്ശാറുൽ അസദിന്റെ ഭരണം മണിക്കൂറുകൾ മാത്രമെന്ന് വിമത നേതാക്കൾ. വിമതസേന സിറിയൻ തലസ്ഥാനമായ ദമസ്കസിനടുത്തെത്തി. ഓരോ നിമിഷവും ദമസ്കസിൽ ബശ്ശാറുൽ അസദ് ഭരണകൂടം വീഴാനുള്ള സാധ്യത കൂടുകയാണെന്ന് അമേരിക്കൻ അധികൃതർ തന്നെ വ്യക്തമാക്കുന്നു. അസദ് സൈന്യത്തിലെ 2000 പേർ ഇറാഖിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. രാജ്യം വിടുമെന്ന അഭ്യൂഹങ്ങൾ പ്രസിഡന്റ് ബശ്ശാറുൽ അസദ് തള്ളി.

യുഎൻ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരെയും സിറിയയിൽ നിന്ന് പിൻവലിക്കുകയാണ്. ഹിംസ് നഗരവും വിമതർ പൂർണമായും പിടിച്ചെടുത്തു. ദമസ്കസിനെ ബശ്ശാറുൽ അസദിന്റെ ശക്തികേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്.

ആഭ്യന്തര കലാപത്തിന്റെ ഉറവിടമായ ദറാ പ്രവിശ്യയും വിമതർ വീഴ്ത്തി. മറ്റ് വിമത സംഘങ്ങൾ ലബനാൻ- ഇറാഖ് അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു. ഇറാ​ന്റെയും റഷ്യയുടെയും ശീഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെയാണ് നേരത്ത ഇവിടെ നിന്ന് വിമതരെ ബശ്ശാറുൽ അസദിന്റെ സൈന്യം തുരത്തിയിരുന്നത്. ആ പ്രദേശങ്ങളെല്ലാമാണ് ഇപ്പോൾ വിമതർ തിരിച്ചുപിടിക്കുന്നത്.

കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ് . സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു.

Similar Posts