< Back
World
ഉയിഗൂർ ഭീകരർക്ക് അഫ്ഗാനിൽ ഇടമില്ല; ചൈനയുടെ മുസ്‍ലിം വേട്ടയെ പിന്തുണച്ച് താലിബാൻ
World

''ഉയിഗൂർ 'ഭീകരർക്ക്' അഫ്ഗാനിൽ ഇടമില്ല''; ചൈനയുടെ മുസ്‍ലിം വേട്ടയെ പിന്തുണച്ച് താലിബാൻ

Web Desk
|
13 July 2021 4:19 PM IST

ചൈന ഒരു സുഹൃദ് രാജ്യമാണെന്നും അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി ചൈനയെ ക്ഷണിക്കുകയാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ വ്യക്തമാക്കി

ഷിൻജിയാങ്ങിൽ ചൈന നടത്തുന്ന മുസ്‍ലിം വേട്ടയെ അനുകൂലിച്ച് താലിബാൻ. അമേരിക്കൻ പിന്മാറ്റത്തിനുപിറകെ അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയെ കൂട്ടുപിടിച്ചുള്ള പുതിയ രാഷ്ട്രതന്ത്രങ്ങളെക്കുറിച്ച് താലിബാൻ സൂചന നൽകുന്നത്.

ചൈന തങ്ങളുടെ സുഹൃത്താണെന്നാണ് താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ പ്രതികരിച്ചത്. ചൈനയിലെ ഉയിഗൂരിലുള്ള വിഘടനവാദികൾക്ക് അഫ്ഗാനിസ്താനിൽ അഭയം നൽകില്ലെന്നും ഷാഹീൻ വ്യക്തമാക്കി. താലിബാൻ ഭരണം തിരിച്ചുവന്നാൽ ഷിൻജിയാങ് പ്രവിശ്യയിൽ വിഘടവാദികളായ ഈസ്റ്റ് തുർകിസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ് അടക്കമുള്ളവരുടെ താവളമാകുമോ അഫ്ഗാനെന്ന ഭയം ചൈനയ്ക്കുണ്ട്. അഫ്ഗാനോട് അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ഷിൻജിയാങ്. നേരത്തെ, ഉയിഗൂർ മുസ്ലിംകൾ അഫ്ഗാനിസ്താൻ അധികൃതരോട് അഭയം തേടിയിരുന്നു.

ചൈന ഒരു സുഹൃദ് രാജ്യമാണ്. ചൈനയിൽ പല തവണ പോയിട്ടുണ്ട്. അവരുമായി നല്ല ബന്ധവുമാണ്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി ചൈനയെ ക്ഷണിക്കുകയാണ്. രാജ്യത്ത് അവർ നിക്ഷേപം നടത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ സംരക്ഷണവും നൽകും-സൗത്ത് ചൈന മോണിങ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ സുഹൈൽ ഷാഹീൻ വ്യക്തമാക്കി.

അഫ്ഗാനില്‍ വൻതോതിലുള്ള നിക്ഷേപത്തിന് ചൈനയ്ക്ക് പദ്ധതിയുണ്ട്. ചെമ്പ്, കൽക്കരി, ഇരുമ്പ്, വാതകം, സ്വർണം, തോറിയം, ലിഥിയം അടക്കം ഇനിയും ഖനനം ചെയ്യപ്പെടാത്ത വലിയ തോതിലുള്ള പ്രകൃതിധാതുക്കളുടെ കലവറയാണ് അഫ്ഗാനിസ്താൻ. ഇത് നോട്ടമിട്ടാണ് ചൈന പുതിയ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

Similar Posts