< Back
World
ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്ന് കമ്പനി; രാജിവെച്ച് പകുതിയോളം ജീവനക്കാർ
World

ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്ന് കമ്പനി; രാജിവെച്ച് പകുതിയോളം ജീവനക്കാർ

Web Desk
|
10 Sept 2023 5:30 PM IST

എൽ.ജി.ബി.ടി.ക്യൂ ഡേറ്റിങ് ആപ്പായ ഗ്രിൻഡറിന്റെ പകുതിയോളം ജീവനക്കാരാണ് രാജി വെച്ചത്

കോവിഡ് മഹാമാരികാലത്ത് വളരെയധികം പ്രചാരം നേടിയ സംവിധാനമാണ് വർക്ക് ഫ്രം ഹോം. ഇപ്പോൾ കോവിഡിന്റെ വ്യാപനം വളരെയധികം കുറഞ്ഞ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാരെ തിരികെ ജോലിസ്ഥലത്തേക്ക് വിളിക്കുകയാണ് കമ്പനികൾ. എന്നാൽ തിരികെ ജോലിസ്ഥലത്തേക്ക് തിരിച്ചു ചെല്ലാൻ പലരും ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ ഓഫീസിലേക്ക് തിരികെ വരണമെന്ന ഉത്തരവ് കമ്പനി കർശനമാക്കിയതിനെ തുടർന്ന് എൽ.ജി.ബി.ടി.ക്യൂ ഡേറ്റിങ് ആപ്പായ ഗ്രിൻഡറിന്റെ പകുതിയോളം ജീവനക്കാരും രാജി വെച്ചിരിക്കുകയാണ്. ഒക്ടോബർ മുതൽ ആഴ്ചയിൽ രണ്ടു ദിവസം ഓഫീസിൽ വരണമെന്നും അല്ലാത്ത പക്ഷം ഓഗസ്റ്റ് 31 ന് ശേഷം പിരിച്ചു വിടുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഗ്രിൻഡറിന്റെ 178 ജോലിക്കാരിൽ 80 പേർ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. ഇതിൽ അധികപേരും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യാൻ വേണ്ടി റിക്രൂട്ട് ചെയതവരാണ് എന്നാൽ പുതിയ നിയമപ്രകാരം ഇവർ ന്യൂയോർക്ക്, ചിക്കാഗോ, ലോസ് എഞ്ചൽസ്, സാൻഫ്രാൻസിസ്‌കോ, വാഷിംഗ് ഡി.സി എന്നിവിടങ്ങളിലേക്ക് സ്ഥലം മാറേണ്ടി വരും. തൊഴിലാളി സൗഹൃദമല്ലാത്ത കമ്പനിയുടെ നടപടിക്കെതിരെ നാഷ്ണൽ ലേബർ റിലേഷൻ ബോർഡിൽ തൊഴിലാളി യൂണിയൻ പരാതി നൽകിയിട്ടുണ്ട്. അതേസമയം തങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും മുഴുവൻ ടീമിന്റെ ബന്ധം ഊഷ്മളമാക്കാനുമാണ് ഈ നടപടിയെന്നാണ് ഗ്രിൻഡർ വക്താവ് വ്യക്തമാക്കുന്നത്. അടുത്തിടെ മെറ്റയും ഗൂഗിളും ആമസോണുമെല്ലാം തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ചിരുന്നു.

Similar Posts