
ഇസ്രായേൽ ജനറലിനെ ആദരിച്ചു; ബെർലിൻ അവാർഡ് നിരസിച്ച് 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സംവിധായക
|ബെർലിൻ ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന സിനിമ ഫോർ പീസ് ഗാലയിൽ 'മോസ്റ്റ് വാല്യൂബിൾ ഫിലിം' ബഹുമതി സ്വീകരിക്കാൻ കൗതർ വിസമ്മതിക്കുകയും ട്രോഫി വേദിയിൽ ഉപേക്ഷിക്കുകയും ചെയ്തു
ബെർലിൻ: ഇസ്രായേൽ ജനറലിനെ അംഗീകരിച്ചതിനെ തുടർന്ന് ഓസ്കാർ നോമിനിയും 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമയുടെ സംവിധായകയുമായ കൗതർ ബെൻ ഹാനിയ ബെർലിൻ ചലച്ചിത്ര അവാർഡ് നിരസിച്ചു. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന സിനിമ ഫോർ പീസ് ഗാലയിൽ 'മോസ്റ്റ് വാല്യൂബിൾ ഫിലിം' ബഹുമതി സ്വീകരിക്കാൻ കൗതർ വിസമ്മതിക്കുകയും ട്രോഫി വേദിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
നേരത്തെ ഗസ്സയെക്കുറിച്ചുള്ള ജൂറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ് ബെർലിൻ ചലച്ചിത്രമേളയിൽ നിന്ന് പിന്മാറിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസുള്ള ഹിന്ദ് റജബിന്റെ മരണത്തെ ഒറ്റപ്പെട്ട ഒരു സംഭവമായി കാണരുതെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് കൗതർ പറഞ്ഞു.
'ഹിന്ദിന് സംഭവിച്ചത് ഒരു അപവാദമല്ല. അത് ഒരു വംശഹത്യയുടെ ഭാഗമാണ്. സമാധാനത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയിലും നീതിയും ഉത്തരവാദിത്തവും ഉൾപ്പെടുത്തണം' അവർ പറഞ്ഞു. ഇസ്രായേൽ സൈന്യമാണ് റജബിനെയും കുടുംബാംഗങ്ങളെയും അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പാരാമെഡിക്കുകളെയും കൊലപ്പെടുത്തിയതെന്ന് കൗതർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ സർക്കാരുകളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഈ സംഭവം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.