
പ്രതിഷേധത്തിൽ വലഞ്ഞ് ട്രംപ്; ലോസ്ആഞ്ചലസിൽ ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാള്‍ കൂടുതൽ സൈന്യം
|ഏകദേശം 4,000 നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെയും 700ലധികം ആക്റ്റീവ് ഡ്യൂട്ടി മറൈൻമാരെയും ലോസ്ആഞ്ചലസിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോസ്ആഞ്ചലസ്: കടുത്ത കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ, ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാൾ കൂടുതൽ അമേരിക്കൻ സൈനികരെ ലോസ് ആഞ്ചലസിലേക്ക് ട്രംപ് ഭരണകൂടം അയച്ചതായി റിപ്പോര്‍ട്ട്.
കാലിഫോർണിയയിലെ ലോസ്ആഞ്ചലസ് (എൽഎ) നഗരത്തിലാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങിയത്. ഏകദേശം 4,000 നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെയും 700ലധികം ആക്റ്റീവ് ഡ്യൂട്ടി മറൈൻമാരെയും ലോസ്ആഞ്ചലസിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലങ്ങും വിലങ്ങും കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വ്യാപകമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.
ഇറാഖിൽ 2,500 ഉം സിറിയയിലെ 1,500 ഉം സൈനികരുമായി താരതമ്യപ്പെടുത്തുമ്പോൾ, ലോസ്ആഞ്ചലസില്‍ 4,800 സജീവ ഗാർഡ്, മറൈൻ ഉദ്യോഗസ്ഥരുണ്ടെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 134 മില്യൺ ഡോളറാണ് സൈനിക വ്യന്യാസത്തിനായി ചെലവാകുക. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കുന്നത്. 44പേരെയെങ്കിലും ഇങ്ങനെ അറസ്റ്റ് ചെയ്തതായാണ് ആദ്യമുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരുടെ എണ്ണം ഉയരാനാണ് സാധ്യത.
ഇതിനെതിരെ ജൂണ്‍ ആറിന് തുടങ്ങിയ പ്രതിഷേധം പിറ്റേന്ന് വൈകുന്നേരത്തോടെ കൈവിടുകയായിരുന്നു. കലപാ അന്തരീക്ഷമായി ലോസ് ആഞ്ചലസ് നഗരം. നിരവധി പേരാണ് ഭരണകൂടത്തിന്റെ നയത്തിനെതിരെ രംഗത്ത് എത്തിയത്. സ്ഥലത്ത് കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടത്. ഏകദേശം 3.9 ദശലക്ഷം ആളുകലാണ് നഗരത്തില്‍ താമസിക്കുന്നത്. ഇതിനിടെ, സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ കാലിഫോര്‍ണിയ ഗവര്‍ണറും രംഗത്ത് എത്തി.